
കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ചൊല്ലി ബിജെപി,തൃണമൂൽ കോൺഗ്രസ് വാക്പോര് തുടരുന്നു. സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ നടപടി ഞെട്ടലുണ്ടാക്കിയെന്നും ഇത് അനീതിയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. ഗാംഗുലിയെ അടുത്ത ഐസിസി പ്രസിഡന്‍റാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കണമെന്നും മമത കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ജയ് ഷാക്ക് തുടരാമെങ്കില്‍ എന്തുകൊണ്ട് ഗാംഗുലിക്ക് ആയിക്കൂടെന്നും മമത ചോദിച്ചു. അതേസമയം, ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും മമത പറഞ്ഞു.
ദാദ തട്ടകത്തിലേക്ക് മടങ്ങുന്നു; ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മത്സരിക്കും
അതേസമയം, മമതയും തൃണമൂല്‍ കോണ്‍ഗ്രസും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സാമിക് ഭട്ടചാര്യ തിരിച്ചടിച്ചു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ആര്‍ക്കും രണ്ടാമൂഴം ലഭിച്ചിട്ടില്ലെന്നും തൃണമൂല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭട്ടചാര്യ വ്യക്തമാക്കി.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബംഗാളിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് മാറ്റി പകരം സൗരവ് ഗാംഗുലിയെ ബ്രാന്‍ഡ് അംബാസിഡറാക്കുകയാണ് തൃണമൂല്‍ ആദ്യം ചെയ്യേണ്ടതെന്നും വേണ്ടതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ഗാംഗുലിയുടെ മഹത്വം തിരിച്ചറിയാന്‍ മമത എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്നും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും പ്രധാനമന്ത്രി ഇടപെടാറില്ലെന്ന് മമതക്ക് നല്ലപോലെ അറിയാമെന്നും സുവേന്ദു അധികാരി പറഞ്ഞു.
നാളെ നടക്കാനിരിക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ സൗരവ് ഗാംഗുലിക്ക് പകരം റോജര്‍ ബിന്നിയെ ബിസിസിഐയുടെ പുതിയ പ്രസിഡന്‍റാക്കാന്‍ ധാരണയായിരുന്നു. ഗാംഗുലിക്ക് ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും തരതാഴ്ത്തലാണെന്ന് തിരിച്ചറിഞ്ഞ് ഗാംഗുലി പിന്‍മാറിയിരുന്നു. അതേസമയം, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!