
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ നിന്ന് സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഇംഗ്ലണ്ട് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കൽ വോണ്‍. അശ്വിന് അവസരം നൽകാത്തത് അസംബന്ധമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. ഈ പരമ്പരയുടെ ആദ്യനാല് ടെസ്റ്റുകളിൽ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു.
ക്യാപ്റ്റൻ വിരാട് കോലിയുടെ ഈഗോ കാരണമാണ് അശ്വിന്‍ ടീമിൽ നിന്ന് തഴയപ്പെട്ടതെന്നായിരുന്നു വിമർശനം. എന്നാൽ പുതിയ ക്യാപ്റ്റനും പരിശീലകനും എത്തുമ്പോഴും അശ്വിന് അവസരമില്ല. രവീന്ദ്ര ജഡേജയാണ് ടീമിൽ അശ്വിന് പകരം സ്പിന്നറായി എത്തിയത്.
എഡ്ജ്ബാസ്റ്റണിലേത് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന പിച്ചായിട്ടും രവീന്ദ്ര ജഡേജയെ മാത്രം സ്പിന്നറായി ഉള്‍പ്പെടുത്തി നാലു പേസര്‍മാരുമായി ഇറങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരും പ്രതികരിച്ചിരുന്നു. എന്നാല്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസര്‍മാരെ തുണക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ അശ്വിന് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ മത്സരത്തില്‍ നിര്‍ണായക ടോസ് ഇംഗ്ലണ്ട് നേടിയതോടെ ഇന്ത്യയുടെ തന്ത്രം പാളി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തകര്‍ത്തെറിഞ്ഞ ആന്‍ഡേഴ്സണ്‍ ആദ്യ സെഷനില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാരെ ഡ‍്രസ്സിംഗ് റൂമിലേക്ക് അയക്കുകയും ചെയ്തു. ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തെളിച്ചമുള്ള കാലാവസ്ഥയായതിനാല്‍ പിച്ച് സ്പിന്നിനെ തുണക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ മത്സരദിവസം ആദ്യ സെഷനില്‍ തന്നെ മഴയെത്തി.
ആന്‍ഡേഴ്സണ് മുന്നില്‍ വീണ്ടും തലകുനിച്ച് പൂജാര, നാണക്കേടിന്‍റെ റെക്കോര്‍ഡ്
ഷര്‍ദ്ദുലിന് പുറമെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പേസര്‍മാരായി ഇടം നേടിയത്. സ്പിന്നറായി രവീന്ദ്ര ജഡേജയും പാര്‍ട്ട് ടൈം സ്പിന്നറായ ഹനുമാ വിഹാരിയുമാണ് ടീമിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!