രക്ഷകനായി മുഹമ്മദ് ഇനാൻ; ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല വിജയം

Published : Aug 26, 2026, 01:19 AM IST
muhammad inan

Synopsis

ട്രിവാൺഡ്രം റോയൽസിനെതിരായ ആവേശകരമായ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അവിശ്വസനീയ വിജയം. അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പറത്തി മുഹമ്മദ് ഇനാൻ ടീമിനെ വിജയത്തിലെത്തിച്ചു. 15 പന്തിൽ 41 റൺസെടുത്ത ഇനാനാണ് കളിയിലെ താരം.

തിരുവനന്തപുരം: യുവത്വത്തിന്റെ കരുത്തിൽ തൃശൂരിനെത്തേടി വീണ്ടുമൊരു അവിശ്വസനീയ വിജയം. റോയൽസ് ഉയർത്തിയ 182 റൺസിന്റെ കൂറ്റൻ ലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ മറികടന്നു. അവസാന ഓവറുകളിൽ വെറും 15 പന്തുകളിൽ നിന്ന് 41 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് വിജയമൊരുക്കിയത്. ഇനാൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ട്രിവാൺഡ്രം റോയൽസ് - 20 ഓവറിൽ 181/6, തൃശൂ‍ർ ടൈറ്റൻസ് - 19.4 ഓവറിൽ 183/9

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. അഭിഷേക് പി. നായരും കൃഷ്ണപ്രസാദും ചേർന്ന് തൃശൂർ ബൗളർമാരെ കരുതലോടെ നേരിട്ട് ആദ്യ വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് റോയൽസിന് തിരിച്ചടിയായി. കൃഷ്ണപ്രസാദ് 30-ഉം അഭിഷേക് 40 റൺസും നേടി പുറത്തായി. അഞ്ച് റൺസെടുത്ത വിഷ്ണു വിനോദ് കൂടി മടങ്ങിയതോടെ റോയൽസ് പ്രതിരോധത്തിലായി.

തുടർന്നെത്തിയ ഗോവിന്ദ് ദേവ് പൈയുടെ ഒറ്റയാൾ പോരാട്ടമാണ് റോയൽസിന്റെ സ്കോർ 181-ൽ എത്തിച്ചത്. അവസാന അഞ്ച് ഓവറിൽ 66 റൺസാണ് റോയൽസ് കൂട്ടിച്ചേർത്തത്. ആദിത്യ വിനോദ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 22 റൺസാണ് ഗോവിന്ദ് കൂട്ടിച്ചേർത്തത്. 35 പന്തുകളിൽ എട്ട് ഫോറും അഞ്ച് സിക്സുമടക്കം 76 റൺസുമായി ഗോവിന്ദ് പുറത്താകാതെ നിന്നു. അക്ഷയ് മനോഹർ (10), എം. നിഖിൽ (12) എന്നിവരും ഗോവിന്ദിന് മികച്ച പിന്തുണ നൽകി. തൃശൂരിനു വേണ്ടി ബിജു നാരായണൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.ആർ. രോഹിതിന്റെ (9) വിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത അഹ്മദ് ഇമ്രാനും എട്ടു റൺസുമായി സഞ്ജീവ് സതീശനും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 62 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. എന്നാൽ മറു വശത്ത് ഉറച്ചു നിന്ന ഷോൺ റോജറുടെ പ്രകടനമാണ് തൃശൂരിന്റെ വിജയത്തിൽ നിർണ്ണായകമായത്. തകർപ്പൻ ഷോട്ടുകളിലൂടെ മികച്ച റൺറേറ്റ് നിലനിർത്തിയ ഷോൺ 42 പന്തുകളിൽ 68 റൺസ് നേടി. 13-ാം ഓവറിൽ ഷോൺ റോജർ പുറത്താകുമ്പോൾ തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 44 പന്തുകളിൽ നിന്ന് 75 റൺസാണ്.

ക്യാപ്റ്റൻ എം.എസ്. അഖിൽ കൂടി മടങ്ങിയതോടെ ക്രീസിൽ ഒത്തുചേർന്ന എ.കെ. അർജുനും മുഹമ്മദ് ഇനാനും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. മികച്ച ഷോട്ടുകളിലൂടെ കളിയുടെ നിയന്ത്രണം തിരികെപ്പിടിച്ച ഇരുവരും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 27 റൺസെടുത്ത അർജുൻ പുറത്തായതോടെ കളി നാടകീയ നിമിഷങ്ങളിലേക്ക് നീങ്ങി.

സിജോമോൻ ജോസഫ് എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് വിക്കറ്റ് വീണു. ഇതോടെ തൃശൂർ ഒൻപത് വിക്കറ്റിന് 165 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന ഓവർ തുടങ്ങുമ്പോൾ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 17 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടത്. വിനോദ് കുമാർ എറിഞ്ഞ അവസാന ഓവറിലെ മൂന്ന് പന്തുകൾ തുടരെ സിക്സർ പറത്തി ഇനാൻ ടീമിന് അവിശ്വസനീയ വിജയമൊരുക്കി. വെറും 15 പന്തുകളിൽ നിന്ന് ആറ് സിക്സടക്കം 41 റൺസുമായി ഇനാൻ പുറത്താകാതെ നിന്നു. രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫാണ് റോയൽസിൻ്റെ ബൗളിങ് നിരയിൽ തിളങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അസറുദ്ദീന്‍ 'ദി സൈലന്റ് കില്ലര്‍'! 51 പന്തില്‍ മിന്നല്‍ ശതകം; കെഎസിഎല്‍ മൂന്നാം സീസണില്‍ ആദ്യത്തേത്
അസറുദ്ദീന്റെ സെഞ്ച്വറി പാഴായി; ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് കൊല്ലം സെയിലേഴ്‌സ്