
ലണ്ടന്‍: ഇംഗ്ലണ്ട് - അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. ബിസിസിഐയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് താരത്തിന് വിശ്രമം അനുവദിച്ചത്. എന്നാല്‍, പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സിറാജ് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. വരാനിരിക്കുന്ന തിരക്കേറിയ ക്രിക്കറ്റ് സീസണ്‍ കണക്കിലെടുത്ത്, കളിക്കാര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന് ബിസിസിഐ വ്യക്തമാക്കി.
ബിസിസിഐ മെഡിക്കല്‍ ടീമും ടീം മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സിറാജിനെ പരമ്പരയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് ശേഷമാണ് സിറാജിന് വിശ്രമം നല്‍കിയത്. സിറാജിന് പകരമായി പ്രസിദ്ധ് കൃഷ്ണയെയാണ് ടി20 ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ 43 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ മികച്ച ഫോമിലാണ്.
സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യരാണ് ഈ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. കൂടാതെ, ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ ടീമിനെ പ്രതിനിധീകരിക്കുന്ന കൗമാര താരം വൈഭവ് സൂര്യവംശിയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങളും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ഇതിന് ശേഷമാണ് ഏകദിന പരമ്പര നടക്കുക.
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!