സഞ്ജു ടോപ്‌സ്‌കോറര്‍, ഷറഫുദീന്റെ വെടിക്കെട്ട്; മുംബൈക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍

Published : Dec 04, 2025, 11:09 AM IST
Sanju Samson

Synopsis

സയ്യിദ് മുഷ്താഖ് അലി ടി20യിൽ മുംബൈക്കെതിരെ കേരളം 179 റൺസ് വിജയലക്ഷ്യം കുറിച്ചു. വിഷ്ണു വിനോദിന്റെയും സഞ്ജു സാംസണിന്റെയും ഇന്നിംഗ്‌സുകൾക്ക് ശേഷം ഷറഫുദ്ദീൻ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്കോർ നൽകിയത്.

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിനെതിരെ മുംബൈക്ക് 179 റണ്‍സ് വിജയലക്ഷ്യം. ലക്‌നൗവില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് വേണ്ടി 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ടോപ് സ്‌കോററായി. 40 പന്തില്‍ 43 റണ്‍സെടുത്ത വിഷ്ണു വിനോദ് മധ്യനിരയില്‍ പിടിച്ചുനിന്നു. മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വിദര്‍ഭയ്‌ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച സാലി സാംസണ്‍, അഹമ്മദ് ഇമ്രാന്‍, അങ്കിത് ശര്‍മ എന്നിവരില്ലാതെയാണ് കേരളം ഇറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീന്‍, അഖില്‍ സ്‌കറിയ, കെ എം ആസിഫ് എന്നിവര്‍ തിരിച്ചെത്തി. ഷാര്‍ദുല്‍ താക്കൂര്‍ നയിക്കുന്ന മുംബൈ വരുന്നത് സൂര്യകുമാര്‍ യാദവ്, അജിന്‍ക്യ രഹാനെ, ശിവം ദുബെ, ഷാര്‍ദുല്‍ താക്കൂര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുമായിട്ടാണ്.

പവര്‍ പ്ലേ മുതലാക്കിയ സഞ്ജു മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. രോഹന്‍ കുന്നുമ്മലിനെ കാഴ്ച്ചക്കാരനാക്കി ഒന്നാം വിക്കറ്റില്‍ തന്നെ 42 റണ്‍സ് ചേര്‍ത്തു. ഇതില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹന്റെ സംഭാവന. നാലാം ഓവറിന്റെ അവസാന പന്തില്‍ രോഹന്‍ ബൗള്‍ഡാവുകയും ചെയ്തു. ഷംസ് മുലാനിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ സര്‍ഫറാസ് ഖാന് വിക്കറ്റ്. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന വിഷ്ണു - അസര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു.

25 പന്തില്‍ 32 അസര്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ (1), അബ്ദുള്‍ ബാസിത് (8) എന്നിവര്‍ നിരാശപ്പെടുത്തി. വിഷ്ണുവിന്റെ പതുക്കെയുള്ള ഇന്നിംഗ്‌സും തിരിച്ചടിയായി. എങ്കിലും ഷറഫുദ്ദീന്‍ തകര്‍ത്തടിച്ചത് ഗുണമായി. വിഷ്ണുവിനൊപ്പം 45 ചേര്‍ക്കാന്‍ ഷറഫുദ്ദീന് സാധിച്ചു. ഇതില്‍ 35 റണ്‍സും ഷറഫുദീന്റെ വകയായിരുന്നു. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വിഷ്ണുവിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് ഫോര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, വിഗ്നേഷ് പുത്തൂര്‍, നിധീഷ് എം ഡി, ആസിഫ് കെ എം.

മുംബൈ: ഷാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, അജിന്‍ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, ഷംസ് മുലാനി, അഥര്‍വ അങ്കോള്‍ക്കര്‍, ഹാര്‍ദിക് തമോറെ, സായ്‌രാജ് പാട്ടീല്‍.

നാല് കളിയും ജയിച്ച് 16 പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് മുംബൈ. രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള കേരളം 8 പോയിന്റുമായി മൂന്നാമതും. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള യാത്രയില്‍ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍