
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL 2022) ഈമാസം 26ന് തുടങ്ങാനിരിക്കെ നിയമങ്ങളില്‍ സുപ്രധാന മാറ്റം വരുത്തിയ ബിസിസിഐ (BCCI). അതില്‍ പ്രധാനപ്പെട്ടത് ഡിആര്‍എസിന്റെ (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) എണ്ണം കൂട്ടിയെന്നതാണ്. നേരത്തെ ഒരു തവണ മാത്രമാണ് ടീമുകള്‍ക്ക് റിവ്യൂ ചെയ്യാനുള്ള അധികാരമുണ്ടായിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ അത് രണ്ടായി ഉയര്‍ത്തി.
ക്യാച്ചിലൂടെ ബാറ്റര്‍ പുറത്താകുമ്പോള്‍ നോണ്‍സ്‌ട്രൈിക്കിലുള്ള താരം പിച്ചിന്റെ മധ്യവര കടന്നാലും അടുത്ത പന്ത് നേരിടുക പുതുതായ ക്രീസിലെത്തുന്ന താരമായിരിക്കും. ഓവറിലെ അവസാന പന്തിലാണ് പുറത്താകലെങ്കില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലാണ് പുതിയ താരം വരിക. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
കൊവിഡ് ബാധിച്ച് ടീമിനെ ഇറക്കാന്‍ സാധിക്കാതെ വന്നാല്‍ മത്സരം പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെക്കാനും തീരുമാനിച്ചു. ഒരു പകരക്കാരനടക്കം ചുരുങ്ങിയത് 12 താരങ്ങളുണ്ടെങ്കില്‍ മാത്രമേ ഒരു ടീമിനു മല്‍സരത്തില്‍ ഇറങ്ങാന്‍ അനുമതിയുള്ളൂ. അതിന് സാധിക്കാതെ വന്നാല്‍ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റും.
ഫൈനല്‍ ടൈയാവുകയും സൂപ്പര്‍ ഓവര്‍ നടത്താന്‍ സാധിക്കാതെ വരികയോ, ഒന്നിലേറെ സൂപ്പര്‍ ഓവറുകള്‍ ടൈയില്‍ കലാശിക്കുകയോ ചെയ്താല്‍ ലീഗ് ഘട്ടത്തില്‍ ഇരുടീമുകളുടെയും പൊസിഷന്‍ പരിഗണിച്ച് ചാംപ്യന്‍മാരെ നിശ്ചയിക്കും. അതായത് ഇത്തരം അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
താരങ്ങള്‍, മാച്ച് ഒഫീഷ്യലുകള്‍, ഫ്രാഞ്ചൈസി ഒഫീഷ്യലുകള്‍ എന്നിവര്‍ ബയോ ബബളിന്റെ ഭാഗമാവും മുമ്പ് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. കൊവിഡ് നിയമം രണ്ടാം തവണയും ലംഘിക്കുന്ന താരത്തെ ഒരു കളിയില്‍ വിലക്കും. കൊവിഡ് ടെസ്റ്റുകള്‍ ആദ്യമായി നഷ്ടപ്പെടുത്തിയാല്‍ അയാള്‍ക്കു മുന്നറിയിപ്പാണ് ആദ്യം നല്‍കുക.
ഒരിക്കല്‍ക്കൂടി ഇതാവര്‍ത്തിച്ചാല്‍ 75,000 രൂപ പിഴയടയ്ക്കണം. കൂടാതെ ഇയാള്‍ക്കു സ്റ്റേഡിയത്തിലോ, പരിശീലന സ്ഥലത്തേക്കോ പ്രവേശനവുമുണ്ടാവില്ല.
എംസിസിയുടെ പുതിയ പരിഷ്‌കാരങ്ങളും ഐപിഎല്ലില്‍ നടപ്പാക്കും. പന്തില്‍ ഉമിനീര് ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. പന്തില്‍ കൃത്രിമം കാണിക്കുന്ന നീക്കമായി ഉമിര്‍നീര്‍ പ്രയോഗം ഒക്ടോബര്‍ മുതല്‍ കണക്കാക്കും. കൊവിഡ് മഹാമാരിക്കാലത്ത് ക്രിക്കറ്റ് പുനരംരാഭിച്ചപ്പോള്‍ ഐസിസി പന്തില്‍മേലുള്ള ഉമിനീര്‍ പ്രയോഗം വിലക്കിയിരുന്നു. പുതിയ നിയമഭേദഗതിയോടെ ഇത് തുടരും.
ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമവിധേയമാക്കും. ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ നോണ്‍ സ്ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.
ബൗളര്‍ റണ്ണപ്പ് തുടങ്ങുമ്പോള്‍ ബാറ്ററുടെ സ്റ്റാന്‍സ് എവിടെയെന്നത് പരിഗണിച്ചായിരിക്കും വൈഡ് ബോള്‍ വിളിക്കുക. പന്ത് നേരിടാന്‍ ബാറ്ററെ ക്രീസ് വിടാന്‍ നിര്‍ബന്ധിക്കുന്ന ബോളുകള്‍ നോബോളായിരിക്കും. ഫീല്‍ഡര്‍മാര്‍ അന്യായമായി സ്ഥാനം മാറിയാല്‍ ബാറ്റിംഗ് ടീമിന് 5 പെനാല്‍റ്റി പോയിന്റുകള്‍ ഇനിമുതല്‍ ലഭിക്കും. ഇത്രനാള്‍ ഡെഡ് ബോളായാണ് ഇത് പരിഗണിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!