കോണ്‍വെ തകര്‍ത്തടിച്ചു, സോഥിയും സൗത്തിയും ബോള്‍ട്ടും എറിഞ്ഞിട്ടു; ഓസീസിനെതിരെ ആദ്യ ടി20 കിവീസിന്

By Web TeamFirst Published Feb 22, 2021, 3:11 PM IST
Highlights

ഡെവോണ്‍ കോണ്‍വെയുടെ 99 റണ്‍സാണ് കിവീസിനെ മികച്ച  സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 17.3 ഓവറില്‍ 131ന് എല്ലാവരും പുറത്തായി.

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് ജയം. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 53 റണ്‍സിന്റെ വന്‍ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വെയുടെ 99 റണ്‍സാണ് കിവീസിനെ മികച്ച  സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 17.3 ഓവറില്‍ 131ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഇഷ് സോഥിയാണ് ഓസീസിന്റെ മധ്യനിര തകര്‍ത്ത് വിജയം അനായാസമാക്കിയത്. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

45 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ മാത്യുവെയ്ഡ് (12), ആരോണ്‍ ഫിഞ്ച് (1), ജോഷ് ഫിലിപ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. വിക്കറ്റുകള്‍ ബോള്‍ട്ടും സൗത്തിയും പങ്കിട്ടു. എട്ട് റണ്‍സ് മാത്രമെടുത്ത മാര്‍കസ് സ്‌റ്റോയിനിസെ സോഥി പുറത്താക്കിയത്. അഞ്ചിന് 56 എന്ന നിലയിലായി സന്ദശകര്‍. അഷ്ടണ്‍ അഗര്‍ (23) അല്‍പനേരം പിടിച്ചുനിന്നു. മാര്‍ഷിനെ കെയ്ല്‍ ജാമിസണ്‍ പുറത്താക്കിയതോടെ ഓസീസ് തകര്‍ന്നു. വൈകാതെ അഗറും സോഥിക്ക് മുന്നില്‍ കീഴടങ്ങി. ഡാനിയേല്‍ സാംസ് (1), ജേ റിച്ചാര്‍ഡ്‌സണ്‍ (11), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (5) എന്നിവര്‍ വന്നതുപോലെ മടങ്ങി. ആഡം സാംപ (13) പുറത്താവാതെ നിന്നു. 

നേരത്തെ, ഡെവോണ്‍ കോണ്‍വെ പുറത്താവാതെ നേടിയ 99 റണ്‍സാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ മൂന്നിന് 19 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിനെയാണ് കൊണ്‍വെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കിവീസ് മുന്‍നിര താരങ്ങള്‍ പാടെ നിരാശപ്പെടുത്തിയിരുന്നു. ജേ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മാര്‍ട്ടിന്‍ ഗപിറ്റില്‍ (0), ടിം സീഫെര്‍ട്ട് (1), കെയ്ന്‍ വില്യംസണ്‍ (12) എന്നിവര്‍ പുറത്തായ ശേഷമായിരുന്നു കോണ്‍വെ ഷോ. 59 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്‌സിന്റേയും 10 ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഗ്ലെന്‍ ഫിലിപ്പ് (30), ജയിംസ് നീഷാം (26) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. 

അവസാന പന്ത് നേരിടുമ്പോള്‍ 98 റണ്‍സുണ്ടായിരുന്നു കോണ്‍വെയ്ക്ക്. എന്നാല്‍ ആ പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായത്. അതോടെ അര്‍ഹിച്ച സെഞ്ചുറിയും നഷ്ടമായി. മിച്ചല്‍ സാന്റ്‌നര്‍ (7) പുറത്താവാതെ നിന്നു. സാംസ്, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് പുറമെ മാര്‍കസ് സ്റ്റോയിനിസ് ഒരു വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങാണ് പരമ്പരയിലുള്ളത്.

click me!