
ക്രൈസ്റ്റ്ചര്‍ച്ച്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സോടെ ടോം ലാഥമും ഏഴ് റണ്‍സുമായി കെയ്ന്‍ വില്യംസണും ക്രീസില്‍. ഒമ്പത് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ന്യൂസിലന്‍ഡിന് 257 റണ്‍സ് കൂടി വേണം.
നേരത്തെ ഏയ്ഞ്ചലോ മാത്യൂസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ലങ്കക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. 115 റണ്‍സടിച്ച മാത്യൂസിന് പുറമെ ദിനേശ് ചണ്ഡിമല്‍(42), ധനഞ്ജയ ഡിസില്‍വ(47) എന്നിവരും ലങ്കന്‍ നിരയില്‍ തിളങ്ങി.
84-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ലങ്കക്ക് നാലാം ദിനം തുടക്കത്തിലെ പ്രഭാത് ജയസൂര്യയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ചണ്ടിമലും മാത്യൂസും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി. ചണ്ടിമല്‍ പുറത്തായശേഷം ധനഞ്ജയ ഡിസില്‍വക്കൊപ്പം 60 റണ്‍സിന്‍റെ കൂട്ടുകെട്ടിലും മാത്യൂസ് പങ്കാളിയായി.
ന്യൂസിലന്‍ഡിനായി ടിക്നര്‍ നാലും മാറ്റ് ഹെന്‍റി മൂന്നും സൗത്തി രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 355 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 373 റണ്‍സടിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കക്ക് ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റിലും ജയിക്കണം. ഇന്ത്യക്കാകട്ടെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാം. അവസാന ടെസ്റ്റ് സമനിലയാവുകയോ തോല്‍ക്കുകയോ ചെയ്താല്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക പരമ്പരയുടെ ഫലത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ ഫൈനല്‍ സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!