ഷായ് ഹോപ്പിന് കോണ്‍വെയുടെ മറുപടി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റ് ജയം, പരമ്പര

Published : Nov 19, 2025, 03:45 PM IST
Devon Conway

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. ഡെവോണ്‍ കോണ്‍വെയുടെ (90) ഇന്നിംഗ്‌സാണ് കിവീസിന് ജയമൊരുക്കിയത്. 

നേപ്പിയര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് 248 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഷായ് ഹോപ്പിന്റെ (69 പന്തില്‍ 109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 33.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 90 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.

രചിന്‍ രവീന്ദ്ര (46 പന്തില്‍ 56), ടോം ലാഥം (29 പന്തില്‍ പുറത്താുവാതെ 39), മിച്ചല്‍ സാന്റ്‌നര്‍ (15 പന്തില്‍ 34) എന്നിവരുടെ ഇന്നിംഗ്‌സുകളും ന്യൂസിലന്‍ഡ് വിജയത്തില്‍ നിര്‍ണായകമായി. വില്‍ യംഗ് (11), മാര്‍ക് ചാപ്മാന്‍ (0), മൈക്കല്‍ ബ്രേസ്‌വെല്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ, വിന്‍ഡീസ് നിരയില്‍ ഹോപ്പിന് പുറമെ മറ്റാര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. നതാന്‍ സ്മിത്ത് നാലും കെയ്ല്‍ ജെയ്മിസണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

ഹോപ്പിന് മറ്റുള്ള താരങ്ങളില്‍ ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും താരം പിടിച്ചുനിന്നു. ജോണ്‍ കാംപെല്‍ (4), കീസി കാര്‍ട്ടി (7) എന്നിവര്‍ മടങ്ങിയതിന് ശേഷമാണ് ഹോപ്പ് ക്രീസിലെത്തുന്നത്. ഇതിനിടെ അക്കീം അഗസ്റ്റെ (22) കൂടെ മടങ്ങിയതോടെ മൂന്നിന് 62 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് അഞ്ചിന് 86 എന്ന നിലയിലേക്കും ആറിന് 130 എന്ന നിലയിലേക്കും വിന്‍ഡീസ് വീണു. തുടര്‍ന്ന് താരം നേടത്തിയ ഒറ്റയാള്‍ പോരാട്ടാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഷെഫാനെ റുതര്‍ഫോര്‍ഡ് (13), റോസ്റ്റണ്‍ ചേസ് (2, ജസ്റ്റിന്‍ ഗ്രീവ്‌സ് (22), റൊമാരിയ ഷെപ്പേര്‍ഡ് (22), മാത്യു ഫോര്‍ഡ് (21), ഷമാര്‍ സ്പ്രിംഗര്‍ (6) എന്നിവരുടെ വിക്കറ്റുകളും വിന്‍ഡീസിന് നഷ്ടമായി. ജെയ്ഡന്‍ സീല്‍സ് (1), ഹോപ്പിനൊപ്പം പുറത്താവാതെ നിന്നു. നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

ഇതോടെ ചില നാഴികക്കല്ലുകളും ഹോപ്പ് പിന്നിട്ടു. തന്റെ കരിയറിലെ 19-ാം ഏകദിന സെഞ്ചുറിയാണ് ഹോപ്പ് പൂര്‍ത്തിയാക്കിയത്. വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളില്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പം രണ്ടാമതെത്താന്‍ ഹോപ്പിന് കഴിഞ്ഞു. 25 സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലാണ് ഹോപ്പിന് മുന്നിലുള്ളത്. ഏകദിന കരിയറില്‍ ഹോപ്പിന്റെ വേഗമേറിയ സെഞ്ചുറിയാണിത്. 66 പന്തിലാണ് ഹോപ്പ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒഴികെ എല്ലാ ടീമുകള്‍ക്കെതിരെയും ഹോപ്പ് ഏകദിനത്തില്‍ സെഞ്ചുറി നേട്ടം പൂര്‍ത്തിയാക്കി.

ഏകദിനത്തില്‍ വേഗത്തില്‍ 6,000 റണ്‍സ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്‍ഡീസുകാരനാകാനും ഹോപ്പിന് കഴിഞ്ഞു. 142 ഇന്നിങ്‌സുകളില്‍ നിന്നാണ് ഹോപ്പിന്റെ നേട്ടം. ഇക്കാര്യത്തില്‍ 141 ഇന്നിങ്‌സുകളില്‍ 6000 റണ്‍സ് സ്വന്തമാക്കിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഒന്നാമന്‍.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര