
ദില്ലി: ഡല്‍ഹി ക്രിക്കറ്റ് ടീമിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടര്‍ന്ന് ടീം വിടാന്‍ അനുമതി തേടി രണ്ട് താരങ്ങള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച നിതീഷ് റാണയും ധ്രുവ് ഷോറെയുമാണ് ഡല്‍ഹി ടീം വീട്ട് അടുത്ത ആഭ്യന്തര സീസണില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കളിക്കാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍റെ അനുമതി തേടിയത്. ടീം അംഗങ്ങള്‍ക്കിടയിലെ അസ്വാരസ്യവും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്ക് പരിഗണിക്കാത്തതുമെല്ലാമാണ് ഇരുവരും ടീം വിടാന്‍ കാരണമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ടീം വിടാന്‍ അനുമതി തേടി ഇരു താരങ്ങളുടെയും കത്ത് ലഭിച്ചെന്നും എന്നാല്‍ ഇരുവരെയും ക്ഷമാപൂര്‍വം കേട്ടശേഷം അപേക്ഷയില്‍ തീരുമാനം അറിയിക്കുമെന്നും അസോസിയേഷന്‍ ജോയന്‍റ് സെക്രട്ടറി രഞ്ജന്‍ മാന്‍ചന്ദ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹിയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റനായിരുന്നു നിതീഷ് റാണ. എന്നാല്‍ കഴിഞ്ഞ സീസണില്‍ റാണക്ക് പകരം യുവതാരം യാഷ് ദുള്ളിനെ വൈറ്റ് ബോള്‍ ടീമിന്‍റെ നായകനാക്കിയത് റാണയുടെ അതൃപ്തിക്ക് കാരണമായി. ഇതിന് പുറമെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഡല്‍ഹിയുടെ ഹൃത്വിക് ഷൊക്കീനുമായി റാണക്ക് പ്രശ്നങ്ങളുണ്ടെന്നും ഇതും ടീം വിടാന്‍ കാരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാനൊരുങ്ങി മുന്‍ ചെന്നൈ താരം; ഉടക്കുമായി ബിസിസിഐ എത്തുമെന്ന് ആശങ്ക
കഴിഞ്ഞ രഞ്ജി സീസണില്‍ 31കാരനായ ഷോറെ 859 റണ്‍സടിച്ച് തിളങ്ങിയെങ്കിലും ടീമിനെ സെമിയിലെത്തിക്കാനായില്ല. ഇതിന് പിന്നാലെ തന്നെ വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് പരിഗണിക്കാതെ ഫസ്റ്റ് ക്ലാസ് സ്പെഷലിസ്റ്റാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തില്‍ ഷോറെക്കും അതൃപ്തിയുണ്ടായിരുന്നു. മുമ്പ് വീരേന്ദര്‍ സെവാഗ് ഡല്‍ഹി വിട്ടപ്പോള്‍ പോലും തടഞ്ഞിട്ടില്ലെന്നും അതിനാല്‍ ആര്‍ക്കുവേണമെങ്കിലും പോകാമെന്നുമാണ് അസോസിയേഷന്‍റെ നിലപാടെന്നാണ് സൂചന. എന്നാല്‍ ബുച്ചി ബാബു ക്രിക്കറ്റിനുള്ള ഡല്‍ഹി ടീമിലേക്ക് റാണയെയും ഷോറെയെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് അഭയ് ശര്‍മയെയും മാറ്റുമെന്നും സൂചനയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!