കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ കിരീടം നേടിയപ്പോള്‍ സീസണൊടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച റായഡുവിനെയാണ് നായകന്‍ ധോണി കിരീടം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചത്. മുംബൈക്കൊപ്പവും ചെന്നൈക്കൊപ്പവും ആറ് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ റായുഡു പങ്കാളിയായിട്ടുണ്ട്.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മധ്യനിരയിലെ വിശ്വസ്തനായിരുന്ന അംബാട്ടി റായുഡു കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്. കഴിഞ്ഞ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിച്ച റായുഡു കരീബിയന്‍ പ്രീമിയർ ലീഗില്‍ സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോട്സുമായാണ് കരാറൊപ്പിട്ടത്. സെന്‍റ് കിറ്റ്സിന്‍റെ മാര്‍ക്യൂ താരമാണ് 37കാരനായ റായുഡു. പ്രവീണ്‍ ടാംബെക്ക് ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് റായഡു.
കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ കിരീടം നേടിയപ്പോള്‍ സീസണൊടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച റായഡുവിനെയാണ് നായകന്‍ ധോണി കിരീടം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചത്. മുംബൈക്കൊപ്പവും ചെന്നൈക്കൊപ്പവും ആറ് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ റായുഡു പങ്കാളിയായിട്ടുണ്ട്.
റായുഡുവുമായി വീണ്ടും ഉടക്കുമോ ബിസിസിഐ

അതേസമയം, ഐപിഎല്‍ താരങ്ങളെ വിരമിച്ചശേഷവും മറ്റ് ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കുന്ന കാര്യത്തില്‍ ബിസിസിഐ ഉടക്കുമായി രംഗത്തുവരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ച് മറ്റ് ലീഗുകള്‍ തേടി പോകുമോ എന്നാണ് ബിസിസിഐയുടെ പ്രധാന ആശങ്ക. മുന്‍ ചെന്നൈ താരമായ സുരേഷ് റെയ്ന നേരത്തെ ലങ്കന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ബിസിസിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. ഇന്ത്യന്‍ ടീമിലോ ഐപിഎല്ലിലോ അവസരം ലഭിക്കില്ലെന്ന് ഉറപ്പായാല്‍ കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിവിധ ഫ്രാഞ്ചൈസി ലീഗുകളിലേക്ക് പോകുന്നത് ഐപിഎല്‍ ടീമുകളെയും ബാധിച്ചേക്കാമെന്നാണ് ബിസിസിഐയെ അലട്ടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും താരങ്ങള്‍ മറ്റ് ലീഗുകളില്‍ കളിക്കുന്നതിന് കൂളിംഗ് ഓഫ് കാലവധി നിശ്ചയിക്കണമെന്ന കാര്യത്തില്‍ ബിസിസിഐ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ജൂലൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റ് ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല.
