'ഇന്ത്യയോട് കളിക്കാന്‍ ഞങ്ങളില്ല'; നിലപാടിലുറച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി, ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് സാധ്യത മങ്ങുന്നു

Published : Feb 05, 2026, 10:34 AM IST
India vs Pakistan

Synopsis

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ തീരുമാനം. 

ഇസ്ലാമാബാദ്: വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം പാകിസ്ഥാന്‍ കളിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവര്‍ത്തിച്ചു. ഇസ്ലാമാബാദില്‍ ഫെഡറല്‍ കാബിനറ്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ വ്യക്തമായ നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നിശ്ചയിച്ചിരുന്നത്. പാകിസ്ഥാന്‍ കളിക്കാതിരുന്നാല്‍ മത്സരത്തിലൂടെ ഇന്ത്യക്ക് രണ്ട് പോയിന്റ് ലഭിക്കും.

ഇതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി പറയുന്നതിങ്ങനെ... ''ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തില്‍ ഞങ്ങള്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്തരുത് എന്നതാണ് തങ്ങളുടെ നയം. വളരെ ശ്രദ്ധാപൂര്‍വ്വം ആലോചിച്ചെടുത്ത ഉചിതമായ തീരുമാനമാണിത്.'' അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് മാറ്റി പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി തീരുമാനമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് വിട്ടയക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചതും ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന് കാരണമായി. ഐസിസിയുടെ ഈ നിലപാട് നീതിയുക്തമല്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.

പാകിസ്ഥാന്റെ തീരുമാനത്തില്‍ ഐസിസി വിയോജിപ്പ് പ്രകടമാക്കി. ഒരു ആഗോള ടൂര്‍ണമെന്റില്‍ ചില ടീമുകള്‍ക്കെതിരെ മാത്രം കളിക്കില്ലെന്ന തീരുമാനം കായികരംഗത്തെ തുല്യതയ്ക്കും മത്സര മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും ഐസിസിയില്‍ നിന്നുള്ള റവന്യൂ വിഹിതത്തില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. വിദേശ ലീഗുകളില്‍ കളിക്കാന്‍ പാക് താരങ്ങള്‍ക്ക് നല്‍കുന്ന എന്‍ഒസി നിയന്ത്രിക്കപ്പെടും.

ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം മുടങ്ങുന്നത് സംപ്രേക്ഷണാവകാശമുള്ള കമ്പനികളില്‍ നിന്ന് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തും. ഭാവിയില്‍ വലിയ ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും പാകിസ്ഥാന് നഷ്ടമായേക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ല; ഓര്‍മയില്ലേ, ഹാര്‍ദിക്കിന് പകരം ലോകകപ്പിലെ ഹീറോയായ ഷമിയെ?
ഓപ്പണിംഗ് സ്ലോട്ട് ഇഷാന്‍ റാഞ്ചി, സഞ്ജുവിന്റെ ഭാവിയെന്ത്? ലോകകപ്പ് മറക്കാം, പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പ്