
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ 2025-26 സീസണിലേക്കുള്ള വാർഷിക കരാറിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി ബിസിസിഐ. ഏറ്റവും ഉയർന്ന വിഭാഗമായ 'എ പ്ലസ്' ഗ്രേഡ് നിർത്തലാക്കാൻ ബോർഡ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. എ പ്ലസ് ഗ്രേഡിലുണ്ടായിരുന്ന ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അർഹമായ പ്രതിഫലം ഉറപ്പാക്കാൻ പ്രത്യേക ഇളവുകൾ നൽകിഎ പ്ലസ് കരാര്‍ തിരികെ കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.
കഴിഞ്ഞ സീസണിൽ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു എ പ്ലസ് വിഭാഗത്തിൽ ഉണ്ടായിരുന്നത്. വർഷം 7 കോടി രൂപയായിരുന്നു ഇവരുടെ വാര്‍ഷിക പ്രതിഫലം. എന്നാൽ രോഹിതും കോലിയും നിലവിൽ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജഡേജ ടി20യിൽ നിന്ന് വിരമിക്കുകയും ചെയ്തു. മൂന്ന് ഫോർമാറ്റിലും കളിക്കുന്നവർക്ക് മാത്രമായി എ പ്ലസ് ഗ്രേഡ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന് കണ്ടാണ് ഈ വിഭാഗം ഒഴിവാക്കാൻ ബിസിസിഐ നേരത്തെ തീരുമാനിച്ചത്.
എ പ്ലസ് ഒഴിവാക്കിയതോടെ ബുംറയെ അഞ്ച് കോടി രൂപ പ്രതിഫലമുള്ള 'എ' ഗ്രേഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ലോകക്കപ്പിലെ അടക്കം മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ബുംറയുടെ പ്രതിഫലം കുറയ്ക്കുന്നത് അനീതിയാണെന്ന വിമര്‍ശനം ഉയർന്ന പശ്ചാത്തലത്തിലാണ് എ പ്ലസ് ഗ്രേഡ് തിരികെ കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നത്. ബുംറയ്ക്ക് വാര്‍ഷിക പ്രതിഫലമായി ലഭിച്ചിരുന്ന 7 കോടി രൂപ തന്നെ നിലനിർത്തുന്ന രീതിയിൽ കരാർ മൂല്യത്തിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ പ്രത്യേക ബോണസ് നൽകുകയോ ചെയ്യാനാണ് ബിസിസിഐ ആലോചിക്കുന്നത്. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരങ്ങൾക്ക് മുൻ വർഷത്തെക്കാൾ കുറഞ്ഞ തുക നൽകുന്നത് ശരിയല്ലെന്ന നിലപാടിലാണ് ബോർഡ്.
ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായ അക്സർ പട്ടേലിനെ 'സി' ഗ്രേഡിലേക്ക് (1 കോടി) തരംതാഴ്ത്തിയത് വലിയ ചർച്ചയായിരുന്നു. എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം നടത്തിയിട്ടും അക്സറിനെ താഴത്തെ ഗ്രേഡിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന് മുൻ താരങ്ങളടക്കം വിമർശിച്ചിരുന്നു. ഇക്കാര്യത്തിലും ബിസിസിഐ പുനഃപരിശോധന നടത്തിയേക്കും. നിലവിലെ കരാർ പ്രകാരം എ ഗ്രേഡിന് 5 കോടിയും, ബി ഗ്രേഡിന് 3 കോടിയും, സി ഗ്രേഡിന് 1 കോടിയുമാണ് പ്രതിഫലം. ഇത് പരിഷ്കരിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!