
കറാച്ചി: തുടര്‍ പരാജയങ്ങളില്‍ വലയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീ മുന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റിനും ടി20ക്കും പിന്നാലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ കോലിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്നുവരെ ആവശ്യമുയരുന്നുണ്ട്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ പതിവുപോലെ ബാറ്റുവെച്ച് വിക്കറ്റഅ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു രണ്ടാം ഏകദിനത്തില്‍ കോലി പുറത്തായത്. ഒരുകാലത്ത് ചേസിംഗില്‍ മാസ്റ്ററായിരുന്ന കോലിയുടെ പുറത്താകല്‍ കടുത്ത ആരാധകരെപ്പോലും വേദനിപ്പിക്കുന്നതാണ്.
ഇതൊക്കെയാണെങ്കിലും വിരാട് കോലിയെ പുറത്താക്കണമെന്ന ആവശ്യത്തോട് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനും സെലക്ടര്‍മാര്‍ക്കും അത്ര താല്‍പര്യമില്ല. ഒഴിവാക്കിയെന്ന് പറയുന്നതിന് പകരം പലപ്പോഴും കോലിക്ക് വിശ്രമം അനുവദിച്ചാണ് അവര്‍ കോലിയെ മാറ്റി നിര്‍ത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോലി ടി20 ലോകകപ്പ് ടീമിലുണ്ടാകുമോ എന്നുപോലും സംശയത്തിലാണ്.
ഓഫ് സ്റ്റംപ് കെണിയില്‍ വീണു, വീണ്ടും നിരാശപ്പെടുത്തി കോലി
അതിനിടെ വിരാട് കോലിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുള്ള സെലക്ടര്‍മാരൊന്നും ഇന്ത്യയില്‍ ജനിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ നായകനായ റഷീദ് ലത്തീഫ്. യുട്യൂബ് ചാനലില്‍ നല്‍കി അഭിമുഖത്തിലാണ് ലത്തീഫിന്‍റെ പരാമര്‍ശം.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന് കോലിയെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് മറ്റ് കളിക്കാരും മികവ് കാട്ടിയില്ലെന്ന് ചോദിക്കുന്നില്ലെന്നും ലത്തീഫ് ചോദിച്ചു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കോലിയെ ബലിയാടാക്കി മറ്റ് കളിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ലത്തീഫ് ആരോപിച്ചു.
വിരാട് കോലിക്ക് വിശ്രമമോ, എന്തിന്; തുറന്നടിച്ച് മുന്‍ സെലക്‌ടര്‍
അതേസമയം മോശം ഫോമിന്‍റെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കെ കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബര്‍ അസം ഇന്ന് രംഗത്തെത്തിയിരുന്നു. ഈ കാലവും കടന്നുപോകുമെന്നും കരുത്തനായി ഇരിക്കണമെന്നുമായിരുന്നു ബാബര്‍ ട്വിറ്ററിലൂടെ കോലിയോട് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കളിക്കാതിരുന്ന കോലി രണ്ടാം ഏകദിനത്തില്‍ 16 റണ്‍സിന് പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!