
മുംബൈ: മുൻകാല റെക്കോർഡുകളും സീനിയോറിറ്റിയും പൂർണ്ണമായി മാറ്റിവെച്ച്, ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം മാത്രം മാനദണ്ഡമാക്കിയാൽ ഇന്ത്യയുടെ ടി20 ടീമിനെ തെരഞ്ഞെടുത്താൽ എങ്ങനെയിരിക്കും. പേരോ പെരുമയോ മുന്‍കാല പ്രകടനങ്ങളോ ഒന്നും പരിഗണിക്കാതെ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഇന്ത്യൻ ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന് നോക്കാം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിച്ചതിനൊപ്പം ബാറ്റിംഗിലും തിളങ്ങിയ ആര്‍സിബി നായകന്‍ രജത് പാട്ടീദാറാണ് ഈ ഇന്ത്യൻ ടീമിന്‍റെ നായകനാകുക.
ഓപ്പണറായി ചെന്നൈ സൂപ്പര്‍ കിംഗ്സിനായി രണ്ട് സെഞ്ചുറി നേടിയെങ്കിലും മലയാളി താരം സഞ്ജു സാംസണ് ഈ ഇന്ത്യൻ ടീമില്‍ ഇടമില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശിയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മയുമാണ് ഓപ്പണര്‍മാരായി ഇറങ്ങുന്നത്. സീസണിൽ 776 റൺസും 72 സിക്സറുകളും 237.30 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും സ്വന്തമാക്കിയ വൈഭവിന് പകരം മറ്റൊരു താരത്തെ ആലോചിക്കാന്‍ പോലുമാകില്ല.
സീസണിൽ 204+ സ്ട്രൈക്ക് റേറ്റില്‍ 563 റൺസ് നേടിയാണ് സഞ്ജുവിനെ മറികടന്ന് അഭിഷേക് ഇന്ത്യൻ ടീമിന്‍റെ ഓപ്പണറാകുന്നത്. മൂന്നാം നമ്പറിലും വിക്കറ്റ് കീപ്പറായും എത്തുന്നത് 182.42 സ്ട്രൈക്ക് റേറ്റില്‍ 602 റണ്‍സടിച്ച ഇഷാന്‍ കിഷനാണ്. സീസണിൽ 193-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 501 റൺസും 42 സിക്സറുകളും നേടിയ ആര്‍സിബി നായകന്‍ രജത് പാടിദാർ ആണ് നാലാം നമ്പറില്‍. മിഡിൽ ഓർഡറിൽ കളി നിയന്ത്രിക്കാൻ പഞ്ചാബിനായി തകര്‍ത്തടിച്ച (498 റൺസ്) ശ്രേയസ് അയ്യരുമുണ്ട്. ഫിനിഷറായി റിങ്കു സിംഗും(295) പ്ലേയിംഗ് ഇലവനിലെത്തും.
സീസണില്‍ നിരാശപ്പെടുത്ത ഹാർദിക്കിന് (206 റൺസ്, 4 വിക്കറ്റ്), പകരം പേസ് ഓൾ റൗണ്ടറായി ഹൈദരാബദിന്‍റെ നിതീഷ് കുമാര്‍ റെഡ്ഡി(302 റൺസ്, 8 വിക്കറ്റ്) ടീമിലിടം നേടുമ്പോള്‍ സ്പിൻ ഓൾറൗണ്ടറായി വാഷിംഗ്ടൺ സുന്ദറിനെ മറികടന്ന് ക്രുനാൽ പാണ്ഡ്യ (226 റൺസ്, 14 വിക്കറ്റ്) ടീമിലെത്തും. പേസ് നിരയെ നയിക്കുക വെറ്ററൻ താരം ഭുവനേശ്വർ കുമാറാണ്. ഐപിഎല്ലില്‍ 28 വിക്കറ്റുകളുമായി സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ പേസറായി ഭുവി മാറിയിരുന്നു. പവർപ്ലേയിലെ മികവ് കാട്ടിയ മുഹമ്മദ് സിറാജാവും (19 വിക്കറ്റ്) ഭുവിയുടെ ബൗളിംഗ് പങ്കാളി.
മധ്യ ഓവറുകളിലെ കളി നിയന്ത്രിക്കാനായി മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും(11 വിക്കറ്റ്) ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി രാജസ്ഥാനുവേണ്ടി തിളങ്ങിയ ധ്രുവ് ജുറെലും (515 റണ്‍സ്) സഞ്ജുവിന് പകരം 12 അംഗ ടീമിലെത്തും. ബാക്ക് അപ്പ് ഓപ്പണറായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലും(732) റണ്‍സ്) ബാക്ക് അപ്പ് സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറും പേസ് ബാക്കപ്പായി ചെന്നൈക്കായി തിളങ്ങിയ അൻഷുൽ കംബോജും (21 വിക്കറ്റ്) 15 അംഗ ടീമിലെത്തും. 13 മത്സരങ്ങളിൽ നിന്ന് വെറും 4 വിക്കറ്റുകൾ മാത്രം നേടിയതാണ് ബുംറയ്ക്ക് ബാക്ക് അപ്പ് പേസറായിപ്പോലും ടീമിലിടം ലഭിക്കാതിരിക്കാന്‍ കാരണമായത്.
ഐപിഎൽ 2026 പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള 15 അംഗ ഇന്ത്യൻ ടീം: രജിത് പടിദാർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറെൽ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, ക്രുനാൽ പാണ്ഡ്യ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, അൻഷുൽ കംബോജ്, വരുൺ ചക്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!