
മുംബൈ: ഈ മാസം 18ന് അയര്‍ലന്‍ഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡോ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണോ പോകില്ലെന്ന് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും പകരം മുന്‍ സൗരാഷ്ട്ര ക്യാപ്റ്റനും ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് കോച്ചുമായ സീതാന്‍ഷു കൊടാക് ആവും ഇന്ത്യയുടെ പരിശീലകനാവുകയെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഇന്ത്യ എ ടീമിന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ സീതാന്‍ഷു കൊടാക് പരിശീലകനായിരുന്നിട്ടുണ്ട്.
ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഒരു ആഴ്ചത്തെ പരിശീലക ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ചുമതല വഹിക്കേണ്ടതിനാലാണ് ലക്ഷ്മണ്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ പരിശീലകനായി പോകാത്തത് എന്നാണ് സൂചന. സിതാന്‍ഷു കൊടാക്കിനൊപ്പം സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനാവും.
സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കുന്ന പരമ്പരയില്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ നയിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലെയും വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ടീമിലെയും താരങ്ങളെ ഉള്‍പ്പെടുത്തിയാണ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ജസ്പ്രീത് ബുമ്ര (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ , ജിതേഷ് ശർമ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേശ് ഖാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!