
ചെന്നൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഇഷാൻ കിഷന്‍റെ പ്രകടനത്തെ വാഴ്ത്തി മുന്‍ താരം ആര്‍ അശ്വിന്‍. ന്യൂസിലന്‍ഡിനെതിരെ റൺസ് അടിച്ചുകൂട്ടു മാത്രമല്ല കിഷന്‍ ചെയ്തതെന്നും മറിച്ച് ടി20 ലോകകപ്പിനുള്ള തന്‍റെ ടിക്കറ്റ് ഉറപ്പിക്കുക കൂടിയായിരുന്നുവെന്നും അശ്വിൻ യുട്യൂബ് ചാനലില്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി20യിൽ വെറും 42 പന്തിൽ സെഞ്ച്വറി തികച്ച കിഷന്‍റെ പ്രകടനം വെറുമൊരു സെഞ്ചുറി മാത്രമല്ല, മറിച്ച് അത് വലിയൊരു പ്രഖ്യാപനം കൂടിയായിരുന്നുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
കാര്യവട്ടത്ത് ഇഷാന്‍ കിഷന്‍ നേടിയ സെഞ്ചുറിയെ വെറുമൊരു സെഞ്ചുറി എന്ന് വിളിക്കാനാവില്ല. മറിച്ച് ഞാൻ ലോകകപ്പിന് പോകുന്നുണ്ട്, നിങ്ങളിൽ എത്രപേർ എന്‍റെ കൂടെ വരുന്നുണ്ട്?, എന്നാണ് ഈ ബാറ്റിംഗിലൂടെ ഇഷാൻ സെലക്ടർമാരോടും ടീം മാനേജ്‌മെന്‍റിനോടും ചോദിക്കുന്നത്. ടീമിൽ നിന്ന് പുറത്തായിരുന്ന രണ്ട് വര്‍ഷത്തെക്കുറിച്ച് ഇഷാന് ഇനി അഭിമാനത്തോടെ പറയാമെന്നും അശ്വിൻ കൂട്ടിച്ചേര്‍ത്തു.
ടീമില്‍ നിന്ന് പുറത്തായിരുന്ന സമയത്ത് എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാല്‍ ഞാനെന്‍റെ ആയുധങ്ങള്‍ക്ക് മൂർച്ചകൂട്ടുകയായിരുന്നു എന്ന് ഇഷാന് ഇനി ധൈര്യമായി പറയാം. 2023 ഏകദിന ലോകകപ്പ് ടീമിൽ അവൻ എന്‍റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ടീമിന് പുറത്തായെങ്കിലും, മടങ്ങിവന്നത് പഴയതിനേക്കാൾ ഇരട്ടി പ്രഹരശേഷിയുമായാണ്. ആത്മവിശ്വാസത്തിലോ ഷോട്ട് റേഞ്ചിലോ ഒരു കുറവുമില്ല. അവിശ്വസനീയം എന്ന വാക്ക് പോലും അവന്‍റെ പ്രകടനത്തിന് മതിയായ അഭിനന്ദനമാവില്ല- അശ്വിൻ വ്യക്തമാക്കി.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നാല് ഇന്നിംഗ്സുകളിൽ നിന്നായി 231.18 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 215 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ബാറ്റിംഗിൽ സഞ്ജു സാംസണിനെ പിന്തള്ളി ടീമിൽ ആധിപത്യം ഉറപ്പിച്ചെങ്കിലും വിക്കറ്റ് കീപ്പിംഗിൽ ഇഷാന് ചില പിഴവുകൾ സംഭവിച്ചിരുന്നു. രണ്ട് സ്റ്റംപിംഗ് അവസരങ്ങളാണ് താരം നഷ്ടപ്പെടുത്തിയത്. എന്നാൽ ഇതിനെ അശ്വിൻ പ്രതിരോധിച്ചു.
ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ഇഷാൻ. കുറേക്കാലത്തിന് ശേഷമാണ് അവൻ വിക്കറ്റിന് പിന്നിൽ നിൽക്കുന്നത്. വരുൺ ചക്രവർത്തിയെപ്പോലൊരു ബൗളർക്ക് വേണ്ടി അവൻ അധികം കീപ്പിംഗ് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഒരു മത്സരത്തിന്‍റെ പേരിൽ അവനെ വിലയിരുത്തരുതെന്നും അശ്വിൻ പറഞ്ഞു. സഞ്ജു സാംസൺ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ, ബാറ്റിംഗിലും കീപ്പിംഗിലും ഒരുപോലെ തിളങ്ങുന്ന ഇഷാൻ കിഷൻ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഏകദേശം ഉറച്ചു കഴിഞ്ഞു എന്നാണ് നിലവിലെ സൂചനകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!