
കൊൽക്കത്ത: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി രാജസ്ഥാൻ റോയല്‍സ്. ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിന് തകര്‍ത്തെങ്കിലും ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ആര്‍സിബിയോടേറ്റ കനത്ത തോല്‍വിയാണ് ജയിച്ചിട്ടും ഹൈദരാബാദിന്‍റെ മുന്നേറ്റം തടഞ്ഞത്. +0.469 നെറ്റ് റൺ റേറ്റുമായി പഞ്ചാബ് കിംഗ്സിന് പിന്നിലാണ് ഹൈദരാബാദ് ഇപ്പോള്‍. തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ഒമ്പതാം സ്ഥാനത്തേക്ക് വീണു. ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്നെയാണ് ഇപ്പോഴും പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത്.
തോൽവിയിലും കൊൽക്കത്തയ്ക്ക് ആശ്വാസമായത് യുവതാരം അംഗ്രിഷ് രഘുവംശിയുടെ പ്രകടനമാണ്. 29 പന്തിൽ നിന്ന് 52 റൺസ് നേടിയ രഘുവംശി, രണ്ട് മത്സരങ്ങളിൽ നിന്നായി 103 റൺസോടെ ഓറഞ്ച് ക്യാപ് കരസ്ഥമാക്കി. രഘുവംശിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. രണ്ട് മത്സരങ്ങളില്‍ 94 റണ്‍സടിച്ച ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷന്‍ രണ്ടാമതും 83 റണ്‍സുമായി ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ മൂന്നാമതും 81 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണ്‍ നാലാമതും 78 റണ്‍സമായി രോഹിത് ശര്‍മ അഞ്ചാമതുമാണ്.
ഹൈദരാബാദിനെതിരെ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും കൊല്‍ക്കത്ത പേസര്‍ ബ്ലെസിംഗ് മുസറബാനിക്ക് വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്താനായില്ല. കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വെറ്ററൻ പേസർ ജയദേവ് ഉനദ്ഘട്ട് ആണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. ബ്ലെസിംഗ് മുസറബാനിക്കും 4 വിക്കറ്റുകൾ ഉണ്ടെങ്കിലും മെച്ചപ്പെട്ട ഇക്കോണമി റേറ്റ് ഉനദ്ഘട്ടിനെ ഒന്നാമതെത്തിച്ചു. ആര്‍സിബിയുടെ ജേക്കബ് ഡഫി, ഗുജറാത്തിന്‍റെ പ്രസിദ്ധ് കൃഷ്ണ, ഡല്‍ഹിയുടെ ടി നടരാജന്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!