
ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരായ (PAK vs AUS) ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് 314 റണ്‍സ് വിജയലക്ഷ്യം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ട്രാവിസ് ഹെഡിന്റെ (101) സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബെന്‍ മക്‌ഡെര്‍മോട്ട് (55) മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. സാഹിദ് മഹ്‌മൂദ്, ഹാരിസ് റൗഫ് എന്നിവര്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീതം നേടി.
ടി20 ശൈലിയിലാണ് ഹെഡ് (Travids Head) ബാറ്റ് വീശിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം (Aaron Finch) 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ 23 റണ്‍സ് മാത്രമായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. ഫിഞ്ചിനെ പുറത്താക്കി സാഹിദ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് മക്‌ഡെര്‍മോട്ടിനൊപ്പം 71 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഹെഡ് മടങ്ങിയത്. 72 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഇഫ്തിഖര്‍ അഹമ്മദാണ് ഹെഡിനെ തിരിച്ചയച്ചത്.
തുടര്‍ന്നെത്തിയവരില്‍ മര്‍നസ് ലബുഷെയ്ന്‍ (25), മര്‍കസ് സ്‌റ്റോയിനിസ് (26), അലക്‌സ് ക്യാരി (4), സീന്‍ അബോട്ട് (14) കാര്യമായ സംഭാവന ചെയ്യാതെ മടങ്ങി. കാമറൂണ്‍ ഗ്രീനാണ് (30 പന്തില്‍ പുറത്താവാതെ 40) സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. സീന്‍ അബോട്ടാണ് (14) പുറത്തായ മറ്റൊരു താരം. നതാന്‍ എല്ലിസ് (3) പുറത്താവാതെ നിന്നു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തെ മത്സരമാണിത്. ശേഷിക്കുന്ന രണ്ട് ഏകദിനവും പിന്നീട് നടക്കുന്ന ഏക ടി20 മത്സരവും ലാഹോറിലാണ് നടക്കുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര ഓസീസ് സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!