
ചണ്ഡീഗഡ്: ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചാബ് കിംഗ്സ് ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് പ്ലേ ഓഫിന് ഒരുങ്ങുമ്പോൾ ടീം ഉടമകൾ തമ്മിൽ അടി. പഞ്ചാബ് കിംഗ്സിന്‍റെ സഹ ഉടമയായ പ്രീതി സിന്‍റ മറ്റ് ഉടമകളായ മോഹിത് ബര്‍മന്‍, നെസ് വാഡിയ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ചു. കമ്പനി നിയമവും, നടപടി ക്രമങ്ങളും പാലിക്കാതെ പഞ്ചാബ് ടീമിന്‍റെ മാതൃസ്ഥാപനമായ കെപിഎച്ച് ഡ്രീം ക്രിക്കറ്റിന്‍റെ അസാധാരണ പൊതുയോഗം ചേർന്നതിനും മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതിനും എതിരായാണ് പ്രീതി സിന്‍റ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 21ന് നടന്ന യോഗത്തില്‍ താനും മറ്റൊരു ഡയറക്ടറായ കരണ്‍ പോളും പങ്കെടുത്തിരുന്നെങ്കിലും 2013ലെ കമ്പനി നിയമം അനുസരിച്ചല്ല ഈ യോഗം ചേര്‍ന്നതന്നും അതിനാല്‍ ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അസാധുവാക്കണമെന്നും മുനീഷ് ഖന്നയെ ഡയറ്കടർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും പ്രീതി സിന്‍റ കോടതിയിൽ ആവശ്യപ്പെട്ടു.
യോഗം ചേരാനുള്ള അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 10ന് തന്നെ ഇ മെയിലിലൂടെ താന്‍ എതിര്‍പ്പ് അറിയിച്ചിരന്നുവെന്നും എന്നാല്‍ തന്‍റെ എതിര്‍പ്പ് അവഗണിച്ച് നെസ് വാഡിയയുടെ പിന്തുണയില്‍ മോഹിത് ബര്‍മന്‍ യോഗവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നു പ്രീതി സിന്‍റ പരാതിയില്‍ ആരോപിച്ചു. യോഗത്തില്‍ മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനത്തെ താനും കരണ്‍ പോളും എതിര്‍ത്തെങ്കിലും മോഹിത് ബര്‍മനും നെസ് വാഡിയയും തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രശ്നം പരിഹരിക്കുന്നത് വരെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനോ മുനീഷ് ഖന്നയെ ബോര്‍ഡിന്‍റെ തീരുമാനങ്ങളില്‍ ഇടപെടാനോ അനുവദിക്കരുതെന്നും പ്രീതി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉടമസ്ഥർ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയിലും പഞ്ചാബ് കിംഗ്സിന്‍റെ എല്ലാ മത്സരങ്ങള്‍ക്കും പിന്തുണക്കാനായി പ്രീതി സിന്‍റ ഗ്യാലറിയില്‍ എത്തിയിരുന്നു. പത്ത് വര്‍ഷത്തിനുശേഷം ആദ്യമായി ഐപിഎല്ലില്‍ പ്ലേ ഓഫിന് യോഗ്യത നേടിയ പഞ്ചാബ് 12 കളികളില്‍ 17 പോന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് പഞ്ചാബിന്‍റെ അടുത്ത മത്സരം. 26ന് മുംബൈ ഇന്ത്യൻസുമായും പഞ്ചാബിന് മത്സരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!