
കറാച്ചി:രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെ പുകഴ്‌ത്തി സംസാരിച്ചതിന്റെ പേരില്‍ മുന്‍ താരം സഖ്‌ലിയന്‍ മുഷ്താഖിനെ താക്കീത് ചെയ്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. ധോണിയ്ക്ക് യാത്രയയപ്പ് മത്സരം ഒരുക്കാതിരുന്ന ബിസിസിഐയുടെ നടപടി ശരിയായിലെന്നും ലക്ഷക്കണക്കിന് ആരാധകരുടെ വികാരമാണ് താന്‍ പങ്കുവെക്കുന്നതെന്നും സഖ്‌ലിയന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ജോലിക്കാരനായ സഖ്‌ലിയന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെക്കുറിച്ചും ഇന്ത്യന്‍ താരങ്ങളെക്കുറിച്ചും അഭിപ്രായപ്രകടനം നടത്തിയാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ബോര്‍ഡ് സഖ്‌ലിയന് താക്കീത് നല്‍കി. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോര്‍മന്‍സ് സെന്ററില്‍ രാജ്യാന്തര താരങ്ങളെ വാര്‍ത്തെടുക്കുന്ന ടീമിന്റെ തലവനമാണ് സഖ്‌ലിയന്‍.
Also Read: ധോണിയോട് ബിസിസിഐ ചെയ്തത് നീതികേടെന്ന് മുന്‍ പാക് താരം
പാക് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവിധി മുന്‍ താരങ്ങള്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ബോര്‍ഡ് വിലക്കിയിട്ടുമുണ്ട്. ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തികുന്ന താരങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും പാക് ബോര്‍ഡ് നിര്‍ദേശിച്ചു.
സഖ്‌ലിയന് പുറമെ മുന്‍ താരങ്ങളായ, ബാസിത് അലി, ഫൈസല്‍ ഇക്ബാല്‍, അതിഖ് ഉസ് സമന്‍, മുഹമ്മദ് വാസിം, അബ്ദുള്‍ റസാഖ് തുടങ്ങിയവരെല്ലാം സ്വന്തം യുട്യൂബ് ചാനലിലൂടെ പരസ്യമായി പ്രതികരിക്കുന്നവരാണ്. ഇവര്‍ക്കുകൂടി ബാധകമാകുന്നതാണ് പാക് ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങള്‍. ഇവരെല്ലാം ബോര്‍ഡുമായി കരാറുള്ള ജോലിക്കാരാണ് എന്നതിനാല്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചേ മതിയാവു എന്നാണ് പിസിബിയുടെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!