ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിന് മുന്‍പ് ഓപ്പണര്‍ അഭിഷേക് ശര്‍മ അസുഖബാധിതനായത് ടീമിന് ആശങ്കയായി. 

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ആരോഗ്യസ്ഥിതി. അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴും അഭിഷേകിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ആ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ താരം ഫീല്‍ഡിംഗിന് എത്തിയിരുന്നില്ല.

ബാറ്റിംഗ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് അഭിഷേകിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ... ''അഭിഷേകിന് ഇപ്പോഴും വയറിന് ചില അസ്വസ്ഥതകളുണ്ട്. എങ്കിലും രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന മത്സരത്തിന് മുന്‍പ് അദ്ദേഹം സുഖം പ്രാപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.

സഞ്ജുവും ഇഷാനും നെറ്റ്‌സില്‍

അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും ഒരേ നെറ്റില്‍ മണിക്കൂറുകളോളം പരിശീലനം നടത്തി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പരിശീലനത്തിനിടെ അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ സഞ്ജു നേരിട്ടു. തുടക്കത്തില്‍ പന്ത് കണക്ട് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് സഞ്ജു താളം കണ്ടെത്തി. മറുവശത്ത് ഇഷാന്‍ കിഷന്‍ വളരെ ആത്മവിശ്വാസത്തോടെ പന്തുകള്‍ ഗാലറിയിലേക്ക് പായിക്കുന്നുണ്ടായിരുന്നു. തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ദീര്‍ഘനേരം പരിശീലനത്തില്‍ ഏര്‍പ്പെട്ടു.

നമീബിയക്കെതിരായ മത്സരം

വ്യാഴാഴ്ച വൈകുന്നേരമാണ് ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം. അഭിഷേക് ശര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ടീമിലെത്തും. ദീര്‍ഘമായ ടൂര്‍ണമെന്റ് ആയതിനാല്‍ അഭിഷേകിനെ തിടുക്കപ്പെട്ട് കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല. ഡല്‍ഹിയില്‍ എത്തിയ ടീം അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ വസതിയില്‍ ഒത്തുചേരുകയും ടീം ഡിന്നറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണ്‍ സുന്ദറും ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

YouTube video player