ലോകകപ്പ് പിന്മാറ്റം: 'പാകിസ്ഥാന്‍റെ ഭീഷണിയൊന്നും വിലപ്പോവില്ല'; വ്യക്താക്കി ആര്‍ അശ്വിന്‍

By Web TeamFirst Published Feb 7, 2023, 6:27 PM IST
Highlights

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ, പാകിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വേദി മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. വേദി മാറ്റിയാല്‍ ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു.

നാഗ്പൂര്‍: ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. അടുത്ത ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ മാത്രമെ വേദിയെ കുറിച്ചുള്ള അവസാനചിത്രം ലഭിക്കൂ. നിലവില്‍ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ, പാകിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വേദി മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. വേദി മാറ്റിയാല്‍ ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്ത്യന്‍ താരം അശ്വിന്‍ പറയുന്നത് ലോകകപ്പ് പിന്മാറ്റമൊന്നും നടക്കില്ലെന്നാണ്. അശ്വിന്‍ പറയുന്നതിങ്ങനെ... ''ശരിയാണ് പാകിസ്ഥാനിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. എന്നാല്‍ പാകിസ്ഥാനിലേക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വേദി മാറ്റിയാല്‍ മാത്രമേ പങ്കെടുക്കൂവെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ പ്രസ്താവനകള്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. അവിടേക്ക് പോവില്ലെന്ന് പറയുമ്പോള്‍, ഇങ്ങോട്ട് വരില്ലെന്ന് അവരും പറയാറുണ്ട്.'' അശ്വിന്‍ വീഡിയോയില്‍ വ്യക്തമാക്കി. 

ലോകകപ്പിനില്ലെന്ന പാകിസ്ഥാന്റെ ഭീഷണിയും വിലപ്പോവുമെന്ന് തോന്നുന്നില്ല. കാരണം ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്റില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു. ഏഷ്യാ കപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും അശ്വിന്‍ പറഞ്ഞു. ''നിരവധി ടൂര്‍ണമെന്റുകള്‍ക്ക് യുഎഇ വേദിയാവാറുണ്ട്. ഇത്തവണ ഏഷ്യാകപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ സന്തോഷമേയുള്ളൂ. ലോകകപ്പിന് മുമ്പാണ് ടൂര്‍ണമെന്റ് നടക്കുന്നത് എന്നുള്ളതിനാല്‍ ഏഷ്യാകപ്പിന് ഏറെ പ്രാധാന്യമുണ്ട്.'' അശ്വിന്‍ പറഞ്ഞുനിര്‍ത്തി.

അടുത്ത മാസം ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ വേദിയും തീയതിയും സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ അടുത്ത സെപ്റ്റംബറില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ ഒഴിവാക്കുന്നതിനാല്‍ എസിസി, ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ആരാധകര്‍ക്ക് മത്സരം കാണാന്‍ അവസരമുള്ളത്.

ശാസ്ത്രിയും കോലിയുമായിരുന്നെങ്കില്‍ ആദ്യദിനം മുതലെ പന്ത് കുത്തിത്തിരിയുന്ന പിച്ചൊരുക്കിയേനെയെന്ന് മഞ്ജരേക്കര്‍

click me!