
ദില്ലി: മോശം ഫോം തുടരുന്ന ഓപ്പണര്‍ കെ എൽ രാഹുലിനെ കൈവിടില്ലെന്ന സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്‍.ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ ഒരു റണ്ണിന് പുറത്തായെങ്കിലും രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് രാഹുല്‍ ദ്രാവിഡ് മത്സരശേഷം സ്വീകരിച്ചത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പുറത്തെടുത്ത പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിനെ ദ്രാവിഡ് ന്യായീകരിച്ചത്.
സ്വന്തം പ്രകടനത്തില്‍ രാഹുല്‍ വിശ്വാസമര്‍പ്പിക്കേണ്ടിയിരിക്കുന്നുവെന്ന് മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു. കുറച്ച് ഭാഗ്യം കൂടിയുണ്ടെങ്കില്‍ ഈ ഒരു ഘട്ടം മറികടക്കാന്‍ രാഹുലിന് അനായാസം കഴിയും. കാരണം വിദേശത്ത് നമ്മുടെ ഏറ്റവും വിജയിച്ച ഓപ്പണര്‍മാരിലൊരാളാണ് രാഹുല്‍ എന്ന് മറക്കരുത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും രാഹുല്‍ സെഞ്ചുറി നേടി. അതുകൊണ്ടുതന്നെ ഞങ്ങള്‍ ആദ്ദേഹത്തെ പിന്തുണക്കുന്നത് തുടരും.ഇപ്പോഴുള്ള ഫോം നഷ്ടം പരിഹരിച്ച് തിരിച്ചുവരാനുള്ള ക്ലാസും കഴിവും രാഹുലിന് ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്-ദ്രാഡിഡ് പറഞ്ഞു.
ഫോമില്ലാത്ത കെ എല്‍ രാഹുലിന് എന്തേ ഇത്ര അവസരം; ഒടുവില്‍ വാതുറന്ന് രോഹിത് ശര്‍മ്മ
ക്രീസിലെ തുടര്‍പരാജയങ്ങളും മുന്‍ താരങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിലെയും കടുത്ത വിമര്‍ശനവും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തിനിടയിലാണ് കെ എൽ രാഹുലിനെ പിന്തുണച്ച് ദ്രാവിഡ് രംഗത്തുവന്നത്. ഇന്നലെ മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും രാഹുലിന്‍റെ ഫോമിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇക്കാര്യം ടീം അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണെങ്കിലും ഓരോരുത്തരുടെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ടീമിന്‍റെ മൊത്തം പ്രകടനം മാത്രമാണ് ഇപ്പോള്‍ വിലയിരുത്തുന്നതെന്നും രോഹിത് പറഞ്ഞിരുന്നു.
മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്നൊഴിവാക്കണമെന്ന സമ്മര്‍ദ്ദത്തിലാണ് രാഹുല്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ വീണ്ടും ബാറ്റിംഗിനെത്തിയത്. എന്നാൽ ഒരു റൺ മാത്രം എടുത്ത് പുറത്തായി. പരമ്പരയിലെ മൂന്ന് ഇന്നിംഗ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകെ നേടിയത് 38 റൺസ് മാത്രം. അവസാന 13 ടെസ്റ്റ് ഇന്നിംഗ്സില്‍ 218 റൺസ് മാത്രമാണ് സമ്പാദ്യം.ശരാശരി 16.76.
2021 ഡിസബംറിന് ശേഷം ടെസ്റ്റിൽ സെഞ്ച്വറിയുമില്ല.ജനുവരിയിലെ മികച്ച താരത്തിനുള്ളഐസിസി പുരസ്കാരം നേടിയ ശു്ഭമാന്‍ ഗില്ലിനെ തഴഞ്ഞാണ്
രാഹുലിന് വീണ്ടും വീണ്ടും അവസരം നൽകുന്നത്. എന്നാൽ വിമര്‍ശനങ്ങള്‍ തള്ളുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് അൽപം ഭാഗ്യം കൂടിയുണ്ടെങ്കില്‍ രാഹുല്‍ ഫോം വീണ്ടെടുക്കുമെന്ന് പറയുന്നു.ദുര്‍ബരലായ എതിരാളികള്‍ക്കെതിരെ മികച്ച പ്രകടം നടത്തി ടീമിൽ കടിച്ചുങ്ങുന്ന വൈസ് ക്യാപ്റ്റനെ കൈവിടില്ലെന്ന സൂചനയാണ് ഇപ്പോഴും ഇന്ത്യന്‍ മാനേജ്മെന്‍റ് നല്‍കുന്നത്.