
ജയ്പൂര്‍: രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങാന്‍ കാരണം ടീമിലെ ക്യാപ്റ്റൻസി തര്‍ക്കത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ദ്രാവിഡിന് ടീമില്‍ വലിയ ഉത്തരവാദിത്തം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം തുടരാന്‍ താല്‍പര്യപ്പെട്ടില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയത്.എന്നാല്‍ രാജസ്ഥാന്‍റെ ഭാവി നായകനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത മൂലമാണ് ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ സീസണിലാണ് ദ്രാവിഡ് റോയല്‍സിന്‍റെ പരിശീലകനായത്.കേവലം ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചാണ് ദ്രാവിഡ് സ്ഥാനം രാജിവെച്ചത്.ടീമില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ടീം മാനേജ്മെന്‍റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്രാവിഡ് അത് നിരസിക്കുകയായിരുന്നു.
എന്നാല്‍ ഐപിഎല്ലില്‍ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക എന്നത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ പോലെയാണെന്ന് ഒരു മുന്‍ ഐപിഎല്‍ പരിശീലകൻ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.നിര്‍ണായക തീരുമാനങ്ങളില്‍ നിന്ന് ദ്രാവിഡിനെ അകറ്റി നിര്‍ത്താനുള്ള ടീം മാനേജ്മെന്‍റിന്‍റെ നീക്കമാണിതെന്നം ടീം തെരഞ്ഞെടുപ്പിലും ക്യപ്റ്റനെ തെരഞ്ഞെടുക്കുന്നതിലും പിന്നീട് ദ്രാവിഡിന് ഒരു റോളും ഉണ്ടാകില്ലെന്നും മുന്‍ പരിശീലകന്‍ വ്യക്തമാക്കി.
റിയാന്‍ പരാഗിന്‍റെ ദ്രാവിഡിന് വിയോജിപ്പ്
എന്നാല്‍ ഇന്ത്യൻ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക്കുകയും രാജസ്ഥാനായി സ്ഥിരതയോടെ ബാറ്റ് ചെയ്യുകയും ചെയ്യുന്ന യുവഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ സഞ്ജുവിന്‍റെ പിന്‍ഗാമിയായി രാജസ്ഥാന്‍ ക്യാപ്റ്റനാക്കുന്നതിനെയാണ് ദ്രാവിഡ് അനുകൂലിക്കുന്നത്. പരാഗിനെക്കാള്‍ കൂടുതല്‍ മികവുറ്റ കളിക്കാരനാണ് ജയ്സ്വാളെന്നാണ് ദ്രാവിഡിന്‍റെ നിലപാട്.സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ തീരുമാനിച്ചതും ദ്രാവിഡിന്‍റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിനെ എക്കാലത്തും പിന്തുണച്ച വ്യക്തിയാണ് ദ്രാവിഡ്. സഞ്ജു ടീം വിടുമ്പോള്‍ സംഭവിക്കുന്ന തലമുറമാറ്റത്തില്‍ ടീം മാനേജ്മെന്‍റിന്‍റെ നിലപാടിനൊപ്പമായിരുന്നില്ല ദ്രാവിഡ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ദ്രാവിഡിന് പിന്നാലെ സഞ്ജു കൂടി ടീം വിട്ടാല്‍ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ട്രേഡിലൂടെ ടീം മാറാനുള്ള ശ്രമം പകരം കളിക്കാര്‍ക്കുവേണ്ടിയുള്ള രാജസ്ഥാന്‍റെ കടുംപിടുത്തത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സഞ്ജുവില് താല്‍പര്യമുള്ള മറ്റൊരു ടീം. സഞ്ജുവും ദ്രാവിഡും ഒരുമിച്ച് കൊല്‍ക്കത്തയിലെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ സീസണൊടുവില്‍ കൊല്‍ക്കത്ത പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും സ്ഥാനം ഒഴിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!