
ലണ്ടന്‍: പരിശീലകനെന്ന നിലയില്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച രാഹുല്‍ ദ്രാവിഡിനെ വൈറ്റ് ബോള്‍ ടീമിന്‍റെ പരിശീലകനാക്കുന്നതിനായി പരിഗണിച്ച് ഇംഗ്ലണ്ട്. എന്നാല്‍ കുടുംബത്തെ വിട്ടുനില്‍ക്കേണ്ടിവരുമെന്നതിനാല്‍ ദ്രാവിഡ് ഇത് സ്വീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ പരിശീലകനായിരുന്ന മാത്യു മോട്ട് കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിശീലകനെ ഇംഗ്ലണ്ട് അന്വേഷിക്കുന്നത്.
മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന് മോര്‍ഗന്‍റെ നേതൃത്വത്തിലാണ പുതിയ പരിശീലകരെ കണ്ടെത്താന്‍ ഇംഗ്ലണ്ട് ശ്രമിക്കുന്നത്. റിക്കി പോണ്ടിംഗ്, സ്റ്റീഫന്‍ ഫ്ലെമിംഗ്, ആന്‍ഡ്ര്യു ഫ്ലിന്‍റോഫ്, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരുകള്‍ തന്‍റെ മുന്നിലുണ്ടെന്നും എന്നാല്‍ ടെസ്റ്റ് ടീം പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം വൈറ്റ് ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തയാറാവുകയാണെങ്കില്‍ അദ്ദേഹത്തിനായിരിക്കും ആദ്യ പരിഗണനയെന്നും മോര്‍ഗന്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.
ഏറ്റവും മികച്ച പ്രതിഭകളുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കേണ്ടത് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ മാത്രമെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകര്‍ വരൂവെന്നും മോര്‍ഗന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ പരിശീലക സ്ഥാനം ഒഴിയാനിരുന്ന രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്. ടി20 ലോകകപ്പില്‍ കിരീടം നേടിയശേഷം ദ്രാവിഡ് സ്ഥാനമൊഴിയുകയും പകരം ഗൗതം ഗഭീര്‍ പരിശീലകനാവുകയും ചെയ്തിരുന്നു. ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനോ മെന്‍ററോ ആയി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ദ്രാവിഡിനെ ഇംഗ്ലണ്ട് ടീമും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. കുടുബംവുമായി കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞത് എന്നതിനാല്‍ ഇംഗ്ലണ്ടിന്‍റെ ഓഫര്‍ വന്നാലും ദ്രാവിഡ് സ്വികരീക്കാനിടയില്ലെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!