രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്

Published : Apr 22, 2026, 11:27 PM IST
Rishabh Pant

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 40 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 160 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ, മറുപടി ബാറ്റിംഗിൽ ലക്‌നൗ 119 റൺസിന് പുറത്തായി. 

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 40 റണ്‍സ് ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 160 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. രവീന്ദ്ര ജഡേജയാണ് (29 പന്തില്‍ 43) ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 25 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 18 ഓവറില്‍ 119ന് എല്ലാവരും പുറത്താകുകയായിരുന്നു. 55 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ല്കനൗവിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുമായ ലക്‌നൗ ഒമ്പതാം സ്ഥാനത്താണ്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ല്കനൗവിന് വേണ്ടി മിച്ചല്‍ മാര്‍ഷ് (41 പന്തില്‍ 55) മാത്രമാണ് തിളങ്ങിയത്. നിക്കോളാസ് പുരാന്‍ (22), ഹിമത് സിംഗ് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആയുഷ് ബദോനി, റിഷഭ് പന്ത്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. മുകുള്‍ ചൗധരി (7), മുഹമ്മദ് ഷമി (6), മായങ്ക യാദവ് (5), മുഹ്‌സിന്‍ ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദിഗ്‌വേഷ് രാത്തി (2) പുറത്താവാതെ നിന്നു.

നേരത്തെ, അത്ര മോശമായിരുന്നില്ല രാജസ്ഥാന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ (22) - വൈഭവ് സൂര്യവന്‍ഷി (8) സഖ്യം 32 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ ജയ്‌സ്വാളിനേയും ധ്രുവ് ജുറലിനേയും (0) അടുത്തടുത്ത പന്തികളില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സൂര്യവന്‍ഷിയും മടങ്ങിയതോടെ മൂന്നിന് 32 എന്ന നിലയിലായി രാജസ്ഥാന്‍. റിയാന്‍ പരാഗ് (20) - ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22) എന്നിവര്‍ ചെറുത്തുനില്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അധികനേരം മുന്നോട്ട് പോയില്ല. 30 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

പരാഗിനെ പ്രിന്‍സ് യാദവും ഹെറ്റ്‌മെയറെ മുഹ്‌സിനും മടക്കി. ഇതോടെ അഞ്ചിന് 77 എന്ന നിലയിലായി രാജസ്ഥാന്‍. പിന്നീട് ഡോണോവന്‍ ഫെരേര (20) - ജഡേജ സഖ്യം 33 റണ്‍സും ജഡേജ - ശുഭം ദുെബ (പുറത്താവാതെ 19) സഖ്യം 49 റണ്‍സും കൂട്ടിചേര്‍ത്ത് മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 29 പന്തുകള്‍ നേരിട്ട ജഡേജ ഒരു സിക്‌സും രണ്ട് ഫോറും നേടി. ആറ് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. ലക്‌നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മുഹ്‌സിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്ന മായങ്ക് യാദവ് തിരിച്ചുവരവില്‍ നാല് ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു ട്വന്റി20 ടീമിൽ; വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു, പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഉറപ്പ്; ഓപ്പണറായി വീണ്ടും വണ്ടർ കിഡ് വൈഭവ്