
പാറ്റ്ന: രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ കളിയില്‍ മുംബൈക്കെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കേരളം സീസണിലെ നാലാം മത്സരത്തിന് ഇറങ്ങുന്നു. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ബിഹാറാണ് എതിരാളികള്‍. പാറ്റ്നയില്‍ ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമാന്‍ കേരളത്തെ ബാറ്റിംഗിനയച്ചു. സ്ഥിരം ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണിന് പകരം രോഹന്‍ എസ് കുന്നുമ്മലാണ് കേരള ടീമിനെ നയിക്കുന്നത്. ബിഹാറിനെതിരെ സഞ്ജു കളിക്കാത്തത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല. സഞ്ജുവിന്‍റെ സ്ഥാനത്ത് വിഷ്ണു രാജ് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയും.
പ്ലേയിംഗ് ഇലവന്‍
കേരളം: അഖിന്‍, അക്ഷയ് ചന്ദ്രന്‍, ആനന്ദ് കൃഷ്ണന്‍, ബേസില്‍ തമ്പി, ജലജ് സക്സേന, നിധീഷ് എം ഡി, രോഹന്‍ എസ് കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ശ്രേയാസ് ഗോപാല്‍, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്.
ഇടിത്തീയായി തോല്‍വി
കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈക്കെതിരെ കേരളം 232 റണ്‍സിന്‍റെ കനത്ത തോല്‍വി നേരിട്ടിരുന്നു. അവസാന ഇന്നിംഗ്സില്‍ 327 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് ഓള്‍ഔട്ടായി. പതിനൊന്നാമനായി ബാറ്റിംഗിനിറങ്ങേണ്ടിയിരുന്ന വിശ്വേശര്‍ സുരേഷിന് പരിക്ക് കാരണം കേരളത്തിനായി ബാറ്റിംഗിനിറങ്ങിയില്ല. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 15* റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ മുംബൈ- 251, 319. കേരളം- 244, 94. സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില നേടിയ കേരളത്തിന്‍റെ ആദ്യ തോല്‍വിയായിരുന്നു ഇത്. മുംബൈയെ ആദ്യ ഇന്നിംഗ്സില്‍ 251ല്‍ എറിഞ്ഞൊതുക്കിയിട്ടും തോല്‍വി നേരിട്ടത് കേരളത്തിന് തിരിച്ചടിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം