
ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ അടുത്ത സീസണില്‍ രജത് പാടീദാര്‍ നയിക്കും. ക്യാപ്റ്റനാവുമെന്ന് കരുതിയ വിരാട് കോലി വീണ്ടും നായകനാവാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ സീസണില്‍ പുതിയ നായകനെ നിയമിക്കാന്‍ ആര്‍സിബി നിര്‍ബന്ധിതരായത്.
സീനിയര്‍ താരം ക്രുനാല്‍ പാണ്ഡ്യയെയും ആര്‍സിബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ രജത് പാടീദാറിനെ തെരഞ്ഞെടുക്കുതയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്‍റെ ക്യാപ്റ്റന്‍ ആണെങ്കിലും രജത് പാടീദാര്‍ ആദ്യമായാണ് ഐപിഎല്‍ ടീമിന്‍റെ നായകനാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിച്ച മികവും ആര്‍സിബി നായകസ്ഥാനത്തെത്തുന്നതില്‍ രജത് പാടീദാറിന് അനുകൂലമായി.
ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കിയാണ് ആര്‍സിബി രജത് പാടീദാറിനെ ടീമില്‍ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍സിബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് രജത് പാടീദാര്‍ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ വരെ ടീമിനെ നയിച്ച ഫാഫ് ഡൂപ്ലെസിയെ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരാളെ ഐപിഎല്‍ മെഗാ താരലേലത്തില്‍ സ്വന്തമാക്കി ക്യാപ്റ്റനാക്കാമെന്ന ആര്‍സിബിയുടെ പദ്ധതികളും നടപ്പായിരുന്നില്ല. ശ്രേയസിനെ പഞ്ചാബും റിഷഭ് പന്തിനെ ലഖ്നൗവും രാഹുലിനെ ഡല്‍ഹിയുമാണ് ലേലത്തില്‍ സ്വന്തമാക്കിയത്.
രാഹുല്‍ ദ്രാവിഡ്(2008, 14 മത്സരങ്ങള്‍), കെവിൻ പീറ്റേഴ്‌സൺ (2009, 6 മത്സരങ്ങൾ), അനിൽ കുംബ്ലെ (2009-10, 35 മത്സരങ്ങൾ), ഡാനിയൽ വെട്ടോറി (2011-12, 28 മത്സരങ്ങൾ), ഷെയ്ൻ വാട്‌സൺ (2017, 3 മത്സരങ്ങൾ) വിരാട് കോഹ്‌ലി (2011-2023,143 മത്സരങ്ങൾ) എന്നിവരുടെ പിന്‍ഗാമിയായാണ് 31കാരനായ രജത് പാടീദാര്‍ ആര്‍സിബി നായകസ്ഥാനത്തെത്തുന്നത്. 2201ല്‍ ആര്‍സിബിയിലെത്തിയ രജത് പടാദീദാറിന് നാലു മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. പിന്നീട് ടീമില്‍ നിന്നൊഴിവാക്കിയ രജത് പാടീദാറിനെ 2022ല്‍ പരിക്കേറ്റ താരത്തിന് പകരക്കാരനായി വീണ്ടും ആര്‍സിബി ടീമിലെടുത്തു.
ആ സീസണില്‍ ആര്‍സിബിയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനാതോടെയാണ് രജത് പാടീദാര്‍ ആര്‍സിബിയില്‍ സ്ഥിരാംഗമാകുന്നത്. ആ സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 54 പന്തില് 112 റണ്‍സടിച്ച പാടീദാറിന്‍റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പരിക്കുമൂലം 2023ലെ ഐപിഎല്‍ പാടീദാറിന് പൂര്‍ണമായും നഷ്ടമായിരുന്നു. ആര്‍സിബിക്കായി ഇതുവരെ 27 മത്സരങ്ങളില്‍ കളിച്ച രജത് പാടീദാര്‍ 158.85 പ്രഹരശേഷിയില്‍ 799 റണ്‍സാണ് ഇതുവരെ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക