
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനല്‍ ലൈനപ്പ് ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളികളായി സെമിയിലെത്തിയത്. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ വിദര്‍ഭയെയാണ് നേരിടുന്നത്.
17ന് ആരംഭിക്കുന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ കേരളത്തിന്‍റെ മത്സരം എതിരാളികളുടെ ഹോം ഗ്രൗണ്ടിലാണെന്നത് കേരളത്തിന് തിരിച്ചടിയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കേരളം-ഗുജറാത്ത് ഒന്നാം സെമി ഫൈനല്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ഗുജറാത്തിന് കേരളത്തെക്കാൾ പോയിന്‍റുണ്ടായിരുന്നതിനാലാണ് സെമി ഫൈനൽ ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടിലായത്.
ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ഏഴ് കളികളില്‍ 28 പോയന്‍റ് നേടിയപ്പോള്‍ ഗുജറാത്ത് ഏഴ് കളികളില്‍ 32 പോയന്‍റ് നേടിയിരുന്നു. മുംബൈ-വിദര്‍ഭ മത്സരം വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ വിസിഎ സ്റ്റേഡിയത്തിലാണ്. മുംബൈക്ക് 29 പോയന്‍റുള്ളപ്പോള്‍ വിദര്‍ഭ 40 പോയന്‍റുമായാണ് ഗ്രൂപ്പില്‍ ഒന്നാമതായത്.
2018-2019നുശേഷം ആദ്യമായാമാണ് കേരളം രഞ്ജി ട്രോഫി സെമിയിലെത്തുന്നത്. ഇന്നലെ അവസാനിച്ച ക്വാര്‍ട്ടറില്‍ ജമ്മു കശ്മീമിരിനെതിരെ സമനില പിടിച്ച കേരളം ഒരു റണ്ണിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലായിരുന്നു സെമി ബര്‍ത്തുറപ്പിച്ചത്. ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280 രണ്‍സിന് മറുപടിയായി 200-9 എന്ന നിലയില്‍ തകര്‍ന്ന കേരളത്തിന് സെഞ്ചുറിയുമായി പൊരുതിയ സല്‍മാന്‍ നിസാറും അവസാന ബാറ്ററായ ബേസില്‍ തമ്പിയും ചേര്‍ന്നാണ് ഒരു റണ്ണിന്‍റെ നിര്‍ണായക ലീഡ് സമ്മാനിച്ചത്.
രഞ്ജി ട്രോഫി: നിര്‍ണായകമായത് കൂടെയുണ്ടാവുമെന്ന ബേസില്‍ തമ്പിയുടെ ഉറപ്പ്; മനസുതുറന്ന് സൽമാൻ നിസാർ
ക്വാർട്ടറിൽ ഗുജറാത്ത് ഇന്നിംഗ്സിനും 98 റൺസിനും ചേതേശ്വര്‍ പൂാജരയുള്‍പ്പെട്ട സൗരാഷ്ട്രയെ തോൽപിച്ചു. പ്രിയങ്ക് പഞ്ചാൽ,
ഇന്ത്യൻ താരം രവി ബിഷ്ണോയ് എന്നിവർ ഉൾപ്പെട്ടതാണ് ഗുജറാത്ത് ടീം. 2018-19 സീസണില്‍ ആദ്യമായി സെമിയിലെത്തിയപ്പോള്‍ ക്വാര്‍ട്ടറില്‍ കേരളം ഗുജറാത്തിനെ തോല്‍പ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക