
മുംബൈ: ഇറാന്‍-യുഎസ് യുദ്ധസാഹചര്യങ്ങള്‍ 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താളം തെറ്റിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ദുബായ്, ദോഹ തുടങ്ങിയ പ്രധാന ട്രാന്‍സിറ്റ് പോയിന്റുകളിലെ വ്യോമപാതകള്‍ അടച്ചത് വിമാനയാത്രകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് ഐപിഎല്ലില്‍ പങ്കെടുക്കേണ്ട വിദേശ താരങ്ങളുടെ വരവ് വൈകിപ്പിച്ചേക്കും. ടി20 ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളിലെ പല അംഗങ്ങള്‍ക്കും ഇതുവരെ സ്വന്തം നാട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തില്‍, ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് ഈ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് കൃത്യസമയത്ത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ഫ്രാഞ്ചൈസികള്‍. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മടക്കയാത്ര വൈകിയത് അവരെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനും വെല്ലുവിളിയാകുന്നു. യുദ്ധസാഹചര്യം കാരണം വിമാനക്കൂലി വന്‍തോതില്‍ വര്‍ദ്ധിച്ചതും ടീമുകള്‍ക്ക് അധിക ബാധ്യതയാകുന്നുണ്ട്. യുദ്ധം കാരണം ഇന്ത്യയിലെ ഹോട്ടലുകളില്‍ പാചകവാതക ക്ഷാമം നേരിടുന്നതും ഒരു പ്രശ്‌നമാണ്.
ഐപിഎല്ലിലെ ആദ്യ 20 മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷം മാത്രമേ പൂര്‍ണമായ ഷെഡ്യൂള്‍ പുറത്തുവിടുകയുള്ളൂ. തിരഞ്ഞെടുപ്പിനൊപ്പം പശ്ചിമേഷ്യയിലെ സംഘര്‍ഷവും ബിസിസിഐ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നുണ്ട്. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തങ്ങളുടെ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ അഖീല്‍ ഹൊസൈനും ഡെവാള്‍ഡ് ബ്രെവിസും ആദ്യ മത്സരത്തിന് മുന്‍പ് തന്നെ ടീമിനൊപ്പം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!