
ദില്ലി: പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം റിഷഭ് പന്താണ് ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുന്നത്. പന്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. പോസിറ്റീവായിട്ടുള്ള മറുപടിയാണ് ക്രിക്കറ്റ് പണ്ഡിതരുടേയും ആരാധകരുടേയും ഭാഗത്ത് നിന്ന് വരുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീനും അത്തരത്തിലൊരു മറുപടിയാണ് പറഞ്ഞത്.
വിരാട് കോലി സ്ഥാനമൊഴിയുമ്പോള്‍ നായകസ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ ആദ്യം പരിഗണിക്കുക റിഷഭ് പന്തിനെ ആയിരിക്കുമെന്ന് അസര്‍ അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്ത് പന്ത് നടത്തിയ പ്രകടനം അസൂയാവഹമാണ്. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ശോഭിക്കുന്നു എന്നതാണ് പന്തിന്റെ സവിശേഷത. സെലക്ടര്‍മാര്‍ കോലിയുടെ പിന്‍ഗാമിയായി പന്തിനെ നിശ്ചയിച്ചാല്‍ അത്ഭുതപ്പെടേണ്ടെന്നും അസര്‍ പറഞ്ഞു.
മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഡല്‍ഹിയുടെ കോച്ചുമായ റിക്കി പോണ്ടിംഗിനും മറിച്ചൊരു അഭിപ്രായമില്ല. പന്തിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുമെന്ന് പോണ്ടിംഗ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ശ്രേയസിന് സീസണ്‍ നഷ്ടമാകുന്നത് ദൗര്‍ഭാഗ്യകരമാണ്. പക്ഷേ, പന്ത് അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ പന്തിന് ക്യാപ്റ്റന്റെ ഉത്തരവാദിത്തം കൂടി കിട്ടിയതോടെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയും.'' പോണ്ടിംഗ് വ്യക്തമാക്കി.
ആദ്യ രണ്ട് മത്സരങ്ങളിലും ശക്തരായ ക്യാപ്റ്റന്മാര്‍ നയിക്കുന്ന ടീമുകളെയാണ് ഡല്‍ഹി കാപിറ്റല്‍സ് നേരിടേണ്ടത്. ഏപ്രില്‍ 10ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നയിക്കുന്ന എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് പന്തും സംഘവും കളിക്കുക. 15ന് നടക്കുന്ന രണ്ടാം മത്സരത്തില്‍സ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!