
മുംബൈ: ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ടീമില്‍ തിരിച്ചെത്തിയതോടെ ടീം ഇന്ത്യ എല്ലാം പഴയപടി ആയെന്ന് വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന ദീപ്ദാസ് ഗുപ്ത. 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോറ്റ ടീമില്‍ വലിയ മാറ്റമൊന്നും വരാനിരിക്കുന്ന ലോകകപ്പ് ടീമിലും പ്രതീക്ഷിക്കേണ്ടെന്നും ദീപ്ദാസ് ഗുപ്ത സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
2022ലെ ടി20 ലോകകപ്പ് കഴിഞ്ഞപ്പോള്‍ ഇന്ത്യ കോലിയില്‍ നിന്നും രോഹിത്തില്‍ നിന്നും മുന്നോട്ടുപോയെന്നാണ് കരുതിയത്. ടി20 ക്രിക്കറ്റില്‍ പരമ്പരാഗത ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഇരുവര്‍ക്കും പകരം ആക്രമണോത്സുക മനോഭാവവുമായി യുവതാരങ്ങള്‍ വന്നു. എന്നാല്‍ ഒന്നര വര്‍ഷത്തിനുശേഷം വീണ്ടും കോലിയിലേക്കും രോഹിത്തിലേക്കും തിരിച്ചു പോയതോടെ ഇന്ത്യ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരും.
ടി20 ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസില്‍ 180-200 റണ്‍സ് സ്കോര്‍ ചെയ്യാന്‍ കഴിയുന്ന ട്രാക്ക് ആണോ 160 റണ്‍സ് പിറക്കുന്ന ട്രാക്കാണോ ലഭിക്കുക എന്നറിയില്ല. അതെന്തായാലും രോഹിത്തും കോലിയും തിരിച്ചെത്തിയതോടെ ടോപ് ഓര്‍ഡറില്‍ ഇനി മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. 2022ലെ ലോകകപ്പ് സെമി കളിച്ച അതേ ടോപ് ഓര്‍ഡര്‍ തന്നെയായിരിക്കും വെസ്റ്റ് ഇന്‍ഡീസിലും ഇറങ്ങുക. ഗില്ലും രോഹിത്തും കോലിയും സൂര്യയും ഹാര്‍ദ്ദിക്കും കഴിഞ്ഞാൽ വിക്കറ്റ് കീപ്പര്‍മാരായി ജിതേഷ് ശര്‍മയോ സഞ്ജു സാംസണോ എത്തും.
പിന്നീട് രവീന്ദ്ര ജഡേജ മുതലുള്ള താരങ്ങളും. ഇതോടെ റിങ്കു സിംഗിനെയും യശസ്വി ജയ്‌സ്വാളിനെയും പോലുള്ള യുവതാരങ്ങള്‍ പുറത്താവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫിനിഷര്‍ റോളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ താരമാണ് റിങ്കു. ആ സ്ഥാനത്ത് അവന് വെല്ലുവിളികളുമില്ല. എങ്കിലും കോലിയും രോഹിത്തും തിരിച്ചെത്തിയ സാഹചര്യത്തില്‍ അവന് പോലും ടീമിന്‍റെ മധ്യനിരയില്‍ സ്ഥാനമുണ്ടാകുമെന്ന് കരുതാനാവില്ലെന്ന് ദീപ്ദാസ് ഗുപ്ത പറഞ്ഞു.
ഇന്ത്യക്കായി ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ 180 പ്രഹരശേഷിയില്‍ 262 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. ഓരോ 3.6 പന്തിലും ബൗണ്ടറി നേടാനും റിങ്കുവിനായിട്ടുണ്ട്. എന്നാല്‍ റിങ്കു മാത്രമല്ല മറ്റൊരു യുവതാരമായ തിലക് വര്‍മക്കും ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക