
മുംബൈ: ഐപിഎല്ലില്‍ കോടികള്‍ മുടക്കി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്ന റിയാന്‍ പരാഗ് ഓരോ സീസണിലും ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കാറുള്ളത്. എന്നിട്ടും റിയാന്‍ പരാഗിനെ എന്തിന് രാജസ്ഥാന്‍ നിലനിര്‍ത്തുന്നു എന്ന് ചോദിക്കുന്നുള്ളവര്‍ക്ക് മറുപടിയാണ് താരമിപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ആസമിനായി നടത്തുന്ന വിസ്മയ ബാറ്റിംഗിലൂടെ നല്‍കുന്നത്.
മുഷ്താഖ് അലിയില്‍ ആസമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ റിയാന്‍ പരാഗ് ആദ്യ മത്സരത്തില്‍ ഒഡിഷക്കെതിരെ അടിച്ചെടുത്ത് 19 പന്തില്‍ 45 റണ്‍സ്.നാലു ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു പരാഗിന്‍റെ പ്രകടനം. പരാഗിന്‍റെ വെടിക്കെട്ടിനും പക്ഷെ ഒഡിഷക്കെതിരെ ആസമിനെ ജയിപ്പിക്കാനായില്ലെന്ന് മാത്രം. ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സടിച്ചപ്പോള്‍ ആസമിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.
ഇന്ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ബിഹാറിനെതിരായ രണ്ടാം മത്സരത്തിലും ആസമിനായി പരാഗ് മിന്നും ഫോം ആവര്‍ത്തിച്ചു.34 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തി 61 റണ്‍സടിച്ച് ടീമിന്‍റെ ടോപ് സ്കോററായ പരാഗ് ആസമിനെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലെത്തിച്ചു. മറുപടി ബാാറ്റിംഗില്‍ ബിഹാറിന് 20 ഓവറില്‍ നാലു വിക്കറ്റിന് 195 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സ്ഥിരമായി നിലനിര്‍ത്തുകയും എന്നാല്‍ പ്രതിഭക്കൊത്ത പ്രകടനം പരാഗില്‍ നിന്നുണ്ടാവുകയും ചെയ്യാതിരുന്നതോടെ വലിയ വിമര്‍ശനമാണ് യുവതാരത്തിനെതിരെ ഉയര്‍ന്നിരുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍റെ ആദ്യ ഏഴ് കളികളിലും ഫിനിഷറായി കളിച്ച പരാഗ് നിറം മങ്ങിയതിനെത്തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. ഈ സീസണിലും രാജസ്ഥാന്‍ നിലനിര്‍ത്തുമെന്ന് കരുതുന്ന പരാഗ് ഐപിഎല്ലിലും മികവ് തുടരുമെന്നാണ് രാജസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!