
ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ തുടക്കമാകാനിരിക്കെ ടീം ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. പരിശീലനത്തിനിടെ അടിവയറില്‍ പന്തുകൊണ്ട് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാളെ കളിക്കാനിറങ്ങും. വെള്ളിയാഴ്ച പരിശീലനത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്.
അടിവയറ്റില്‍ പന്തുകൊണ്ട രോഹിത് ഉടന്‍തന്നെ പരിശീലനം നിര്‍ത്തി പുറത്തുപോയതാണ് ഇന്ത്യന്‍ ടീമിനെ ആശങ്കയിലാഴ്ത്തിയത്. എന്നാല്‍ രോഹിത് നാളത്തെ മത്സരത്തില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കി. ബിസിസിഐ മെഡിക്കല്‍ ടീം രോഹിത്തിനെ പരിശോധിച്ചിരുന്നു. ഇന്ന് ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനൊപ്പം രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു.
അതേസമയം, ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പരാതിപ്പെടാനില്ലെന്ന് ബംഗ്ലാദേശ് പരിശീലകന്‍ റസല്‍ ഡൊമിന്‍ഗോ വ്യക്തമാക്കി. അന്തരീക്ഷം മോശമാണെങ്കിലും അതുകൊണ്ട് ആര്‍ക്കും അസുഖം വരികയോ മരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ലെന്നും ഡോമിന്‍ഗോ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ ഇത്തരം മത്സര സാഹചര്യങ്ങള്‍ മുമ്പും നേരിട്ടുണ്ടെന്നും അതുകൊണ്ട് അത് വലിയ പ്രശ്നമാവില്ലെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!