രോഹിത്തിന്‍റെ ഫിഫ്റ്റി മാത്രം ആശ്വാസം, മധ്യനിര ബാറ്റിംഗ് മറന്നു; ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പട്ട സ്‌കോര്‍

By Sajish AFirst Published Sep 6, 2022, 9:26 PM IST
Highlights

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ റിവ്യൂ രാഹുലിന് അനുകൂലമായിരുന്നു. അംപയറുടെ കാള്‍ ഔട്ടാണെന്നുള്ളത് തിരിച്ചടിയായി.

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാന്‍ മാത്രമാണ സാധിച്ചത്. 41 പന്തില്‍ 72 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദില്‍ഷന്‍ മധുഷനക ശ്രീലങ്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയെത്തുന്നത് പാകിസ്ഥാനോട് തോറ്റാണ്. ഇന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും.

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ റിവ്യൂ രാഹുലിന് അനുകൂലമായിരുന്നു. അംപയറുടെ കാള്‍ ഔട്ടാണെന്നുള്ളത് തിരിച്ചടിയായി. അടുത്ത ഓവറില്‍ കോലിയും മടങ്ങി. നാല് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. മധുഷനകയുടെ പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താരം കോലി ബൗള്‍ഡായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രോഹിത്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 

വെല്ലുവിളി ഏറ്റെടുത്ത് രോഹിത്, പിന്നാലെ അര്‍ധ സെഞ്ചുറി; സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍

ഇരുവരും 97 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണാര്തനെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ സൂര്യയും മടങ്ങി. ഷനകയ്ക്ക് വിക്കറ്റ്. ഹാര്‍ദിക് പാണ്ഡ്യ (17), റിഷഭ് പന്ത് (17) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ ദീപക് ഹൂഡ (3) ബൗള്‍ഡായി. ദസുന്‍ ഷനക, ചാമിക കരുണാര്തനെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് വീഴ്ത്തി.

ക്രിക്കറ്റ് ദൈവത്തിന്റെ പിന്തുണയും അര്‍ഷ്ദീപിന്; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഹൃദ്യമായ കുറിപ്പ്

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവി ബിഷ്‌ണോയ് പുറത്തായി. ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. ശ്രീലങ്ക മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാന്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലകെ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ, അശിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷനക. 

click me!