
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ (KL Rahul) നയിക്കും. രോഹിത് ശര്‍മ (Rohit Sharma) പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണിത്. ജസ്പ്രിത് ബുമ്രയാണ് (Jasprit Bumrah) ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെങ്കടേഷ് അയ്യര്‍, റിതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പരിക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുള്ള താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടീമിലുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് റിതുരാജിനും വെങ്കടേഷിനും തു്ണയായത്.
18 അംഗ ടീമില്‍ ആറ് പേസര്‍മാരുണ്ട്. ആര്‍ അശ്വിന്‍ മൂന്ന് സ്പിന്നര്‍മാരും ടീമിലിടം നേടി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വിന്‍ ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. രവീന്ദ്ര ജഡേജയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരമാണ് വെങ്കടേഷിനെ ടീമിലെടുത്തത്. ഇഷാന്‍ കിഷനും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്കവാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!