SA vs IND : ചരിത്ര പരമ്പര നേട്ടത്തിന് ഇന്ത്യ കാത്തിരിക്കേണ്ടി വരുമോ? കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ ആധിപത്യം

By Web TeamFirst Published Jan 13, 2022, 9:49 PM IST
Highlights

എട്ട് വിക്കറ്റ് കയ്യിലിരിക്കെ നാലാംദിനം തന്നെ ദക്ഷിണാഫ്രിക്ക ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് 101 ശക്തമായ നിലയിലാണ് ആതിഥേയര്‍. കീഗന്‍ പീറ്റേഴസണ്‍ (48) ക്രീസിലുണ്ട്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ഇന്ത്യയുടെ മോഹം തുലാസില്‍. കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് ജയിക്കാന്‍ ആതിഥയേര്‍ക്ക് വേണ്ടത് 111 റണ്‍സ് മാത്രം. എട്ട് വിക്കറ്റ് കയ്യിലിരിക്കെ നാലാംദിനം തന്നെ ദക്ഷിണാഫ്രിക്ക ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് 101 ശക്തമായ നിലയിലാണ് ആതിഥേയര്‍. കീഗന്‍ പീറ്റേഴസണ്‍ (48) ക്രീസിലുണ്ട്. എയ്ഡന്‍ മാര്‍ക്രം (16), ഡീന്‍ എല്‍ഗാര്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ റിഷഭ് പന്തിന്റെ (100) അവസരോചിത സെഞ്ചുറിയാണ് സന്ദര്‍ശകരുടെ ലീഡ് 200 കടത്തിയത്. മാര്‍കോ ജാന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, ലുങ്കി എന്‍ഗിഡി എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 13 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. ഇന്ത്യയുടെ 223നെതിരെ ദക്ഷിണാഫ്രിക്ക 210ന് പുറത്തായി. ജസ്പ്രിത് ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

പന്തിന്റെ സെഞ്ചുറി

രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 58 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ ക്രീസില്‍ ഒത്തുച്ചേര്‍ന്ന് കോലി- പന്ത് കൂട്ടുകെട്ടാണ് ഇന്ത്യന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സൂക്ഷ്മതയോടെ കളിച്ച കോലി 143 പന്തുകളില്‍ നിന്നാണ് 29 റണ്‍സെടുത്തത്. എന്നാല്‍ എന്‍ഗിഡിയുടെ പന്തില്‍ കോലി മടങ്ങി. പിന്നീടെത്തിയ ആര്‍ അശ്വിന്‍ (7), ഷാര്‍ദുല്‍ ഠാക്കൂര്‍ (5) എന്നിവര്‍ക്ക് പന്തിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ക്രീസിലെത്തിയ ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രിത് ബുമ്ര () എന്നിവരെ കൂട്ടുപിടിച്ചാണ് പന്ത് ലീഡ് 200 കടത്തിയത്. ഇതോടൊപ്പം പന്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ആറ് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. 

വീണ്ടും നിരാശപ്പെടുത്തി പൂജാര- രഹാനെ സഖ്യം

രണ്ടിന് 57 എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം ആരംഭിച്ചത്. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ചേതേശ്വര്‍ പൂജാരയാണ് (9) ആദ്യം മടങ്ങിയത്. ജാന്‍സന്റെ പന്തില്‍ ലെഗ് ഗള്ളിയില്‍ കീഗന്‍ പീറ്റേഴ്‌സന്റെ തകര്‍പ്പന്‍ ക്യാച്ച്. ബൗണ്ടറി പോകുമായരുന്ന പന്ത് പീറ്റേഴ്‌സന്‍ പറന്നുപിടിച്ചു. രഹാനെയ്ക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. റബാദയുടെ ബൗണ്‍സര്‍ ഗ്ലൗസിലുരസി സ്ലിപ്പില്‍ ഡീന്‍ എല്‍ഗാറിന്റെ കൈകളിലേക്ക്. വിക്കറ്റ് കീപ്പറുടെ കയ്യില്‍ തട്ടിത്തെറിച്ച പന്താണ് എല്‍ഗാല്‍ കൈകളിലൊതുക്കിയത്. 

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മോശം തുടക്കം

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യക്ക് നഷ്ടമായി. മായങ്ക് അഗര്‍വാളാണ് ആദ്യം മടങ്ങിയത്. ഏഴ് റണ്‍സ് മാത്രമെടുത്ത മായങ്കിനെ കഗിസോ റബാദ സ്ലിപ്പില്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ കൈകളിലെത്തിച്ചു. മാര്‍കോ ജാന്‍സണ്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ കെ എല്‍ രാഹുലും (10) മടങ്ങി. ജാന്‍സണിന്റെ ഫുള്‍ ഡെലിവറില്‍ സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന പൂജാരയും കോലിയും മനോഹരമായി പ്രതിരോധിച്ചു. എക്സട്രായായി ലഭിച്ച 17 റണ്‍സ് ഇന്ത്യയുടെ ലീഡ് കൂട്ടാന്‍ സഹായകമായി.

ബുമ്രയുടെ അഞ്ച് വിക്കറ്റ്

മൂന്നാം സെഷന്‍ ആരംഭിക്കുമ്പോള്‍ മൂന്നിന് 176 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ പീറ്റേഴ്സണെ പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം നാലാക്കി. 9 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററും പീറ്റേഴ്സണ്‍ തന്നെ. സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നുന്ന താരം. പീറ്റേഴ്സണൊപ്പം ക്രീസിലുണ്ടായിരുന്ന കഗിസോ റബാദയെ (15) ഷാര്‍ദുല്‍ ഠാക്കൂര്‍ ബുമ്രയുടെ കൈകളിലെത്തിച്ചു. പിന്നാലെ ലുങ്കി എന്‍ഗിഡിയെ (3) പുറത്താക്കി ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 

രണ്ടാം സെഷനില്‍ ഷമിയുട വരവ്

രണ്ടാം സെഷനിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് റാസി വാന്‍ ഡര്‍ ഡസ്സനെ നഷ്ടമായി. ഉമേഷിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് കീഗനൊപ്പം ഒത്തുച്ചേര്‍ന്ന തെംബ ബവൂമ (28) ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ജോലിയുണ്ടാക്കി. ക്രീസില്‍ ഉറച്ചുന്ന ഇരുവര്‍ക്കുമെതിരെ കുറച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ചെറുതായൊന്നു വിയര്‍ത്തു. എന്നാല്‍ മുഹമ്മദ് ഷമി ബ്രേക്ക് ത്രൂ നല്‍കി. ബവൂമയുടെ സ്ലിപ്പില്‍ കോലികളുടെ കൈകളിലേക്ക് പറഞ്ഞയച്ചു. അതേ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈനെ (0) യും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ക്യാച്ചെടുത്തുത്. ചായയ്ക്ക് തൊട്ടുമുമ്പ് ജാന്‍സണെ (7) ബുമ്രയും മടക്കി.  

രണ്ടാംദിനം തുടക്കം ഗംഭീരം

ഒന്നിന് 17 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ആരംഭിച്ചത്. എയ്ഡന്‍ മാര്‍ക്രമിനെയാണ് (8) ഇന്ന് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിന് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ താരം ബുമ്രയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. നൈറ്റ്വാച്ച്മാനായി ക്രിസീലുണ്ടായിരുന്ന കേശവ് മഹാരാജ് (25) തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കി മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ (3) ഇന്നലെ തന്നെ ബുമ്ര മടക്കിയയച്ചിരുന്നു.

പട നയിച്ച് വിരാട് കോലി

ക്യാപ്റ്റന്‍ വിരാട് കോലിയുടെ 79 റണ്‍സാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദ സന്ദര്‍ശകരുടെ തകര്‍ച്ചയില്‍ പ്രധാന പങ്കാളിയായി. മാര്‍കോ ജാന്‍സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചേതേശ്വര്‍ പൂജാരയാണ് (43) ഇന്ത്യന്‍ നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍. കെ എല്‍ രാഹുല്‍ (12), മായങ്ക് അഗര്‍വാള്‍ (15), അജിന്‍ക്യ രഹാനെ (9), റിഷഭ്  പന്ത് (27), ആര്‍ അശ്വിന്‍ (2), ഷാര്‍ദുല്‍ ഠാക്കൂര്‍ (12) എന്നിവര്‍ നിരാശപ്പെടുത്തി. ജസ്പ്രിത് ബുമ്ര (0), മുഹമ്മദ് ഷമി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

ടീമില്‍ രണ്ട് മാറ്റം

നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കോലി പരിക്ക് മാറി തിരിച്ചെത്തിയപ്പോള്‍ ഹനുമ വിഹാരിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന മുഹമ്മദ് സിറാജിനും കളത്തിലിറങ്ങാനായില്ല. ഉമേഷ് യാദവാണ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ ടെസ്റ്റുകള്‍ വീതം ജയിച്ചിരുന്നു. കേപ്ടൗണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്. 

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, തെംബ ബവൂമ, കെയ്ല്‍ വെറൈയ്‌നെ, മാര്‍കോ ജാന്‍സണ്‍, കഗിസോ റബാദ,കേശവ് മഹാരാജ്, ഡുവാനെ ഒലിവര്‍, ലുങ്കി എന്‍ഗിഡി.

click me!