
കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ ടീമിന്‍റെ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഇന്ത്യയ്‌ക്കെതിരെ കളിക്കണോ വേണ്ടയോ എന്നത് കളിക്കാരുടെ തീരുമാനമല്ലെന്നും, സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ ടീമിന് പ്രവർത്തിക്കാനാവൂവെന്നും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാര്‍ത്താസമ്മളനത്തില്‍ ആഗ വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാക് സർക്കാരിന്‍റെയും ക്രിക്കറ്റ് ബോർഡിന്‍റെയും തീരുമാനത്തെ ടീം പൂർണ്ണമായും ബഹുമാനിക്കുന്നുവെന്നും ആഗ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യും-സൽമാൻ അലി ആഗ വ്യക്തമാക്കി. മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം നിലവിൽ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മാത്രമാണ്. എന്നാൽ സെമിഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് പാക് നായകന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'നോക്കൗട്ട് ഘട്ടത്തിൽ വീണ്ടും ഇന്ത്യയെ നേരിടേണ്ട സാഹചര്യം വന്നാൽ, ഞങ്ങൾ വീണ്ടും സർക്കാരിന്‍റെയും പിസിബിയുടെയും ഉപദേശം തേടും. അവർ എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും ടീം നില്‍ക്കുക'-ആഗ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിൽ അമേരിക്കയോട് പാകിസ്ഥാൻ തോറ്റതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് പഴയ കഥയാണെന്ന് ആഗ മറുപടി നൽകി. പുതിയ ലോകകപ്പിനായി പുതിയ ടീമും പുതിയ തന്ത്രങ്ങളുമായാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നതെന്നും ടീം ആവേശത്തിലാണെന്നും ആഗ കൂട്ടിച്ചേർത്തു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായാണ്ടി ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ മറ്റ് രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ പാകിസ്ഥാൻ പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!