ന്യൂഡൽഹി ടൈഗേഴ്സ് ഉയര്‍ത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരവെ18-ാം ഓവറിലായിരുന്നു ആരാധകരെയും കളിക്കാരെയും ഞെട്ടിച്ച അപകടം.

ദില്ലി: ഡൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ ബാറ്ററുടെ സ്ട്രെയ്റ്റ് ഡ്രൈവ് മുഖത്തുകൊണ്ട് ഗുരുതരമായി പരിക്കേറ്റ ഓൺ-ഫീൽഡ് അമ്പയറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റ് ഡൽഹി റൈഡേഴ്സും ന്യൂഡൽഹി ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ന്യൂഡൽഹി ടൈഗേഴ്സ് ബാറ്റർ ലക്ഷയ് ഥാരേജ അടിച്ച ശക്തമായ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ ചെന്ന് അമ്പയർ ധർമ്മേഷ് ഭരദ്വാജിന്‍റെ മുഖത്ത് കൊള്ളുകയായിരുന്നു.

ന്യൂഡൽഹി ടൈഗേഴ്സ് ഉയര്‍ത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരവെ18-ാം ഓവറിലായിരുന്നു ആരാധകരെയും കളിക്കാരെയും ഞെട്ടിച്ച അപകടം. ഇടങ്കയ്യൻ സ്പിന്നർ ആശിഷ് മീനയ്‌ക്കെതിരെ ഥാരേജ ഫ്രണ്ട് ഫൂട്ടിലിറങ്ങി അടിച്ച ശക്തമായ സ്രെയ്റ്റ് ഡ്രൈവാണ് അമ്പയറുടെ മുഖത്തുകൊണ്ടത്. തല വെട്ടിച്ച് മാറ്റി മാറാൻ അമ്പയർ ധർമ്മേഷ് ശ്രമിച്ചെങ്കിലും പന്തിന്‍റെ വേഗം കാരണം കഴിഞ്ഞില്ല. പന്ത് ശക്തമായി വലതു കവിളിൽ കൊണ്ടതിനെ തുടർന്ന് അമ്പയർ ഉടൻ തന്നെ വൈദ്യസഹായം തേടി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ അമ്പയറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നേരത്തെ ലീഗ് ഘട്ടത്തിലെ മുൻ മത്സരത്തിലും അദ്ദേഹത്തിന് പന്തുകൊണ്ട് തോളിന് പരിക്കേറ്റിരുന്നു.

View post on Instagram

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് ഡൽഹി റൈഡേഴ്സ് 20 ഓവറിൽ 192/7 റണ്‍സടിച്ചു. വൻഷ് മെഹ്റ (35), അർപിത് റാണ (33), മയാങ്ക് റാവത്ത് (40), സൂര്യൻഷ് റെയ്ന (33) എന്നിവരുടെ മികച്ച പ്രകടനമാണ് റൈഡേഴ്സിന് കരുത്തായത്. ന്യൂഡൽഹി ടൈഗേഴ്സിനായി റിഷഭ് ശർമ്മ 34 റൺസിന് 3 വിക്കറ്റും ലക്ഷ്മൺ 31 റൺസിന് 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ന്യൂഡല്‍ഹി ടൈഗേഴ്സ് 19.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടായി 36 റണ്‍സ് തോല്‍വി വഴങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക