
ചെന്നൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ അപരാജിത അര്‍ധസെഞ്ചുറിയോടെ ഐപിഎല്ലിൽ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിൽ ഒരേ ടീമിനെതിരെ മാത്രം 200-ലധികം റൺസ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. വിരാട് കോലിയും കെ എൽ രാഹുലും മാത്രമാണ് സഞ്ജുവിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു, ഇന്നലെ രണ്ടാം തവണയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 87 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ഡൽഹിക്കെതിരെ മാത്രം ഈ സീസണില്‍ സഞ്ജുവിന്‍റെ നേട്ടം 202 റൺസായി.
2016ല്‍ ഗുജറാത്ത് ലയൺസിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്നായി കോലി 209 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികള്‍ ഇതിലുള്‍പ്പെടുന്നു (100*, 109). 2022ൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്നായികെ എല്‍ രാഹുല്‍ 206 റൺസ് നേടിയിട്ടുണ്ട് (103*, 103*). സീസണിന്‍റെ തുടക്കത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 22 റൺസ് മാത്രം നേടിയ സഞ്ജു പിന്നീട് അവിശ്വസനീയമായ കുതിപ്പാണ് നടത്തിയത്. അടുത്ത 7 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയും സഞ്ജു അടിച്ചുകൂട്ടി. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സടിച്ച സഞ്ജു ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തുകയും ചെയ്തു. ഐപിഎൽ കരിയറിൽ അഞ്ചാം തവണയാണ് സഞ്ജു ഒരു സീസണിൽ 400 റൺസ് കടക്കുന്നത്. 2024-ൽ രാജസ്ഥാൻ റോയൽസിനായി നേടിയ 531 റൺസാണ് സഞ്ജുവിന്‍റെ ഒരു സീസണിലെ ഏറ്റവും മികച്ച പ്രകടനം.
ഡൽഹിക്കെതിരായ മത്സരത്തിൽ വെറും 13 റൺസ് കൂടി നേടിയിരുന്നെങ്കിൽ സഞ്ജുവിന് വീണ്ടും സെഞ്ചുറി തികയ്ക്കാമായിരുന്നു. എന്നാൽ കളി വേഗത്തിൽ ജയിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് താരം വ്യക്തമാക്കി. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നു, പക്ഷേ അതിനായി ശ്രമിക്കുന്നത് ടീമിനോടുള്ള സ്വാർത്ഥതയാകുമെന്ന് എനിക്ക് തോന്നി. കൂടെ ബാറ്റ് ചെയ്ത കാർത്തിക് ശർമ്മ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് കളി ജയിപ്പിക്കുന്നതിനായിരുന്നു മുൻഗണന- സഞ്ജു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!