
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്‌നസ് സംസ്കാരം തന്നെ മാറ്റിമറിച്ച താരമാണ് മുൻ നായകൻ വിരാട് കോലി. കരിയറിന്‍റെ തുടക്കകാലത്ത് കോലിയിൽ നിന്ന് ലഭിച്ച ഫിറ്റ്‌നസ് ഉപദേശങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചതിനെക്കുറിച്ചും, പിന്നീട് അത് തുടരാൻ സാധിക്കാതെ പോയതിനെക്കുറിച്ചും തുറന്നുപറയുകയാണ് മലയാളി താരം സഞ്ജു സാംസൺ. ജിയോസ്റ്റാറിന്‍റെ 'ബിലീവ്' എന്ന ഷോയിലാണ് സഞ്ജു കോലിയുടെ ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
ടീം ഇന്ത്യയുടെ പരിശീലന ക്യാംപിനിടെ ജിമ്മിൽ വെച്ചാണ് കോലിയോട് സഞ്ജു ഉപദേശം തേടുന്നത്. ജിമ്മില്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്യുകയയായിരുന്ന കോലിയോട് പാജി ഫിറ്റ്നെസ് നിലനിര്‍ത്താൻ എനിക്കും എന്തെങ്കിലും ഉപദേശം തരൂ, എന്ന് പറഞ്ഞപ്പോഴാണ് അന്താരാഷ്ട്ര തലത്തിൽ നീണ്ട കരിയർ പടുത്തുയർത്താൻ എന്തൊക്കെ ചെയ്യണമെന്ന് കോലി ഉപദേശിച്ചതെന്ന് സഞ്ജു പറഞ്ഞു. വിരാട് ഭായ് കാര്യങ്ങൾ വളരെ വ്യക്തമായി തുറന്നു പറയുന്ന ആളാണ്. ജിമ്മിൽ അദ്ദേഹത്തിന്‍റെ ഊർജവും അർപ്പണബോധവും കാണുന്നത് തന്നെ പ്രത്യേക അനുഭവമാണ്. 'പാജി, എനിക്ക് വേണ്ടിയും എന്തെങ്കിലും ഉപദേശം തരൂ' എന്ന് ഞാൻ ചോദിച്ചു. അന്താരാഷ്ട്ര തലത്തിൽ തിളങ്ങണമെങ്കിൽ തീർത്തും വ്യത്യസ്തമായ ഒരു ജീവിതശൈലി വേണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഏത് തരം ഭക്ഷണമാണ് കഴിക്കേണ്ടതെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു തന്നു.
അടുത്ത 10 വർഷം ഇത് പാലിച്ചാൽ മികച്ചൊരു കരിയർ നിനക്ക് ഉണ്ടാകുമെന്നും കോലി പറഞ്ഞു. കോലി നിർദേശിച്ച കടുത്ത ഡയറ്റും വർക്കൗട്ട് രീതികളും സഞ്ജു അതേപടി ജീവിതത്തിൽ പകർത്തി. എന്നാൽ ആ കാർക്കശ്യം ദീർഘകാലം നിലനിർത്താൻ തനിക്ക് സാധിച്ചില്ലെന്ന് സഞ്ജു സമ്മതിച്ചു. പിന്നീട് ഇത്രയും കഠിനമായ ജീവിതരീതി ദീർഘകാലം കൊണ്ടുപോകാൻ കഴിയാതെ ട്രാക്ക് തെറ്റി. ഇന്ത്യൻ ക്രിക്കറ്റിലെ കടുത്ത മത്സരങ്ങളെക്കുറിച്ചും സഞ്ജു സംസാരിച്ചു. മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ശ്രമിക്കുന്നതിനേക്കാൾ, സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. 2028-ലെ ടി20 ലോകകപ്പ് ടീം സെലക്ഷനിൽ കാര്യങ്ങൾ അനുകൂലമായില്ലെങ്കിലും, ലഭിച്ച അവസരങ്ങളിലും കടന്നുപോയ വഴികളിലും സന്തോഷവാനായിരിക്കുമെന്നും സഞ്ജു വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!