
ദില്ലി: ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. വയറിന് അസുഖം ബാധിച്ച അഭിഷേക് ശർമ്മ കളിച്ചേക്കില്ല. പകരം സഞ്ജു സാംസൺ ടീമിലെത്തിയേക്കും. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ശ്രീലങ്ക രാവിലെ 11ന് ഒമാനെയും നേപ്പാൾ ഉച്ചതിരിഞ്ഞ് മൂന്നിന് ഇറ്റലിയേയും നേരിടും.
നമീബിയക്കെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ഇഷാൻ കിഷന്‍റെ ഓപ്പണിംഗ് പങ്കാളി ആരെന്നറിയാൻ. അസുഖം ബാധിച്ച് രണ്ടുദിവസവും പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ശർമ്മ കളിക്കാൻ സാധ്യത വളരെ കുറവ്. ഇതോടെ സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പാടേനിറം മങ്ങിയ സഞ്ജുവിന് മികവിലേക്കെത്താനുള്ള സുവർണാവസരമാവും നമീബിയക്കെതിരായ മത്സരം. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ നായകൻ സൂര്യകുമാർ യാദവ് ഒഴികെയുള്ളവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ഇതുകൊണ്ടുതന്നെ പാകിസ്ഥാനെതിരായ വമ്പൻ പോരിന് മുൻപ് റണ്ണടിച്ച് കൂട്ടി ആത്മവിശ്വാസം വീണ്ടെടുക്കണം ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്. ജസ്പ്രീത് ബുമ്ര പരിക്കുമാറി ടീമിലേക്ക് തിരിച്ചെത്തുന്നത് ബൗളിംഗ് നിരയ്ക്ക് കരുത്താവും. ബുമ്ര തിരിച്ചെത്തുന്നതോടെ അർഷ്ദീപ് സിംഗോ മുഹമ്മദ് സിറാജോ പുറത്തിരിക്കേണ്ടിവരും.
ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും ടീമിലെത്താൻ സജ്ജനായി ഒപ്പമുണ്ട്. ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ കളിമുറ്റത്ത് ഒരുതരത്തിലും താരതമ്യം സാധ്യമല്ലാത്ത നമീബിയ സൂര്യകുമാർ യാദവിനും സംഘത്തിനും വെല്ലുവിളിയാവാനുള്ള സാധ്യത വളരെക്കുറവ്. ഇന്ത്യയും നമീബിയയും ഇതിന് മുൻപ് നേർക്കുനേർ വന്നത് ഒരിക്കൽ മാത്രം. 2021ലെ ടി20 ലോകകപ്പിൽ ഇന്ത്യ ഒൻപത് വിക്കറ്റിന് നമീബിയയെ തകർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!