
മുംബൈ: ഒരിക്കല്‍ കൂടി സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരം കൂടി ജയിച്ചു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനാണ് സാധിച്ചത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
സഞ്ജുവിന്റെ നേതൃപാടവം വ്യക്തമാക്കുന്ന ഒരു സംഭവം കൂടി മത്സരത്തിനിടെ ഉണ്ടായി. വരുണ്‍ ചക്രവര്‍ത്തി, ജോസ് ബട്‌ലറുടെ വിക്കറ്റ് തെറിപ്പിച്ച സംഭവമായിരുന്നത്. ആറാം ഓവറിലാണ് വരുണ്‍ ആദ്യമായി പന്തെറിയാന്‍ എത്തുന്നത്. ആദ്യ മൂന്ന് പന്തുകള്‍ തന്നെ ജേക്കബ് ബേതല്‍ സിക്‌സര്‍ പായിച്ചു. അപ്പോഴായിരുന്നു സഞ്ജുവിന്റെ ഇടപെടല്‍. കമന്ററിയില്‍ പറഞ്ഞത്, സഞ്ജു വന്ന് വരുണിനെ ശാന്തനാക്കിയെന്നാണ്. സമയമെടുത്ത് പന്തെറിയൂവെന്ന് സഞ്ജു, വരുണിനോട് പറയുന്നുണ്ട്.
അടുത്ത പന്ത് ബേതല്‍ സിംഗിളെടുക്കുന്നുണ്ട്. അഞ്ചാം പന്തില്‍ സഞ്ജുവിന്റെ ഇടപെടലില്‍ ഫലം കണ്ടു. വരുണിന്റെ ഒരു ഗൂഗ്ലിയില്‍ ബട്‌ലറുടെ വിക്കറ്റ് തെറിച്ചു. ബട്‌ലറെ പോലൊരു താരത്തിന്റെ വിക്കറ്റ് എടുത്തത് വരുണിനും ടീമിനും വലിയൊരു ആശ്വാസമായി. അത് അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. കൂടെ സഞ്ജുവും ഹാപ്പി. സഞ്ജുവിന്റെ നേതൃഗുണമാണ് വരുണിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് തിരിച്ചു വരാന്‍ സഹായിച്ചത്. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
ഇന്നലെ മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടതും സഞ്ജുവാണ്. ടൂര്‍ണമെന്റിലുടനീളം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അഭിഷേകിനെ ടീം മാനേജ്മെന്റും സഹതാരങ്ങളും കൈവിട്ടിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. ''ഞങ്ങളുടെ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷമാണുള്ളത്. നായകനും ടീം അംഗങ്ങള്‍ക്കും അഭിഷേകില്‍ വലിയ വിശ്വാസമുണ്ട്. ഏത് താരത്തിനും കരിയറില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകാം. ഒന്നോ രണ്ടോ നല്ല ഷോട്ടുകള്‍ കളിക്കാനായാല്‍ ഈ ഫോര്‍മാറ്റില്‍ ആത്മവിശ്വാസം തിരിച്ചുകിട്ടും. ഫൈനല്‍ ഒരുപക്ഷേ അഭിഷേകിന്റേതാകാം.'' സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!