ടീമില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല; സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് റെയ്ന

By Web TeamFirst Published Apr 15, 2020, 2:15 PM IST
Highlights
മികച്ച പ്രകടനം നടത്തിയശേഷം വീട്ടിലേക്ക് പോകുന്ന ഒരു കളിക്കാരനെ അടുത്ത സുപ്രഭാതത്തില്‍ ടീമിലേക്ക് തിരികെ വിളിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണം. അതറിയാന്‍ കളിക്കാരനും അവകാശമുണ്ട്. 
ലക്നോ: യോ യോ ടെസ്റ്റില്‍ വിജയിച്ചിട്ടും ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് സുരേഷ് റെയ്ന. മുതിര്‍ന്ന താരങ്ങളോട് സെലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും റെയ്ന ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എത്ര വലിയ കളിക്കാരനായാലും അയാള്‍ ടീമിനുവേണ്ടിയാണ് കളിക്കുന്നത്. മികച്ച പ്രകടനം  നടത്തുന്നതും ടീമിനുവേണ്ടിയാണ്. അങ്ങനെ മികച്ച പ്രകടനം നടത്തിയശേഷം വീട്ടിലേക്ക് പോകുന്ന ഒരു കളിക്കാരനെ അടുത്ത സുപ്രഭാതത്തില്‍ ടീമിലേക്ക് തിരികെ വിളിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണം. അതറിയാന്‍ കളിക്കാരനും അവകാശമുണ്ട്.  എന്റെ കളിയില്‍ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം. അത് തിരുത്താനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എന്താണ് പിഴവെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടണം.

എന്നാലെ അത് തിരുത്താനായി കഠിനമായി പരിശ്രമിക്കാന്‍ കഴിയൂ. അത് പറഞ്ഞില്ലെങ്കില്‍ നമ്മുടെയുള്ളില്‍ എപ്പോഴും ഒരു സംശയം കിടക്കും. നമ്മളെ പുറത്താക്കിയതിന്റെ കാരണം അറിയില്ലെങ്കില്‍ എങ്ങനെയാണ് കളി മെച്ചപ്പെടുത്തി തിരിച്ചുവരാനാവുകയെന്നും റെയ്ന ചോദിച്ചു. അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പാഠം പഠിച്ചിട്ടുണ്ടെന്നും ഭാവിയില്‍ താന്‍ സെല്ക്ടറായാല്‍ ഒരു കളിക്കാരനെ ഒഴിവാക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്ന് വ്യക്തമായി ധരിപ്പിക്കുമെന്നും റെയ്ന പറഞ്ഞു.

Also Read: ഇന്നത്തെ ജൂനിയേഴ്സിന് സീനിയര്‍ താരങ്ങളോട് ബഹുമാനമില്ലെന്ന് യുവി

രഞ്ജി ട്രോഫിയില്‍ കളിക്കുമ്പോള്‍ അവിടെ കളി കാണാന്‍ ആരുമുണ്ടാവാറില്ല. പിന്നെ നമ്മുടെ കാത്തിരിപ്പ് ഐപിഎല്ലിനുവേണ്ടിയാണ്. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ലോകോത്തര ബൌളര്‍മാരെയാണ് നേരിടാനുള്ളത്. അവിടെ നിങ്ങള്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തിയെ മതിയാവു. കാരണം അതിനാണ് നിങ്ങള്‍ക്ക് ടീമുകള്‍ പണം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ സമ്മര്‍ദ്ദം കൂടുതലാണ്. ചിന്തിക്കാന്‍ പോലും ചിലപ്പോള്‍ സമയമുണ്ടാവില്ല, ഐപിഎല്ലിനിടെ പരിക്കേറ്റാലോ തിരിച്ചുവരാനുള്ള സമയം പോലും പലപ്പോഴും ലഭിക്കില്ലെന്നും റെയ്ന പറഞ്ഞു.

ധോണി നായകനായിരുന്ന കാലത്ത് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന റെയ്നക്ക് പക്ഷെ 2018നുശേഷം ഇന്ത്യന്‍ ജേഴ്സി അണിയാനായിട്ടില്ല. 2019ല്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ റെയ്ന ഐപിഎല്ലിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതകള്‍ സജീവമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊവിഡ് മൂലം ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയത് റെയ്നയുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയാണ്.
click me!