
അഹമ്മദാബാദ്: ലോകകപ്പില്‍ സെമി സാധ്യതകള്‍ സജീവമാക്കിയ ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടിയേറ്റിരുന്നു. ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പരിക്കേറ്റതോടെ മത്സരം നഷ്ടമാവുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഗോള്‍ഫ് മത്സരം കളിച്ച് മടങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് മാക്‌സിയുടെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച്ച അഹമ്മബദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് മത്സരം. ഇതിനിടെ മറ്റൊരു താരം കൂടി ഇംഗ്ലണ്ടിനെതിരെ കളിക്കില്ലെന്ന് ഉറപ്പായി.
ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് മാര്‍ഷ് മടങ്ങിയത്. എന്ന് മടങ്ങിയെത്തുമെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയിരുന്ന മാര്‍ഷ് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ 36 റണ്‍സും മാര്‍ഷ് നേടിയിരുന്നു. മാക്‌സ്‌വെല്ലിന് പകരം മാര്‍കസ് സ്റ്റോയിനിസ് ടീമിലെത്തും. മാര്‍ഷിന് പകരം കാമറൂണ്‍ ഗ്രീനും കളിച്ചേക്കും. നെതര്‍ലന്‍ഡ്‌സിനെതിരെ 40 പന്തില്‍ സെഞ്ചുറി നേടി ലോകകപ്പിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ട മാക്‌സ്വെല്‍ പാര്‍ട്ട് ടൈം ബൗളറായും തിളങ്ങിയിരുന്നു.
ഗോള്‍ഫ് കോര്‍ട്ടില്‍ നിന്ന് ടീം ബസിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം ചെറുവാഹനത്തില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ വാഹനത്തിലേത്ത് ചാടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍ തെറ്റി വീണ് മാക്‌സ്വെല്ലിന് പരിക്കേറ്റത്. നേരത്തെ ലോകകപ്പിന് മുമ്പ് വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കുമ്പോള്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിലതെറ്റി വീണ് കാലൊടിഞ്ഞ മാക്‌സ്വെല്ലിന് ആറു മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു.
ലോകകപ്പിലെ ആദ്യ രണ്ട് കളികളും തോറ്റ ഓസ്‌ട്രേലിയ പിന്നീട് തുടര്‍ച്ചയായി നാലു കളികള്‍ ജയിച്ച് സെമി സാധ്യത വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഓസീസ് ഇംഗ്ലണ്ടിന് പുറമെ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!