ഹഫീസ് ഉള്‍പ്പെടെ 7പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി ലക്ഷണങ്ങളില്ലാതെ കൊവിഡ്

By Web TeamFirst Published Jun 23, 2020, 7:55 PM IST
Highlights

പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് പത്തോളം താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

റാവല്‍പ്പിണ്ടി: ഏഴ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് ഏഴ് താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിലായി.



പാക് താരങ്ങളായ ഫഖര്‍ സമന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ബട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് റിസ്‌വാന്‍, വഹാബ് റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പാക് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ മലാംഗ് അലിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്കൊന്നും ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച താരങ്ങളെ ക്വാറന്റൈന്‍ ചെയ്തു. ഇന്നലെ, പാക് താരങ്ങളായ ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.



പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് പത്തോളം താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 24ന് താരങ്ങളെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. കൊവിഡ് നെഗറ്റീവായ താരങ്ങളെ മാത്രമാകും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ഇംഗ്ലണ്ടിലെത്തിയശേഷവും താരങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും.

ഇതിനുശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷമെ കളിക്കാരെ മത്സരത്തിനായി ഇറക്കൂവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന് മുമ്പ് കുറഞ്ഞത് അഞ്ച് തവണയെങ്കിലും കളിക്കാരെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും പാക് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കി.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് താരങ്ങളും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. ജൂലൈ അവസാനമാണ് പാകിസ്ഥാന്‍റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്‍റി 20കളുമാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. നേരത്തെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സര്‍ഫ്രാസ് മരിച്ചു. ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

click me!