ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഓപ്പണർ വൈഭവ് സൂര്യവംശി വീണ്ടും നിരാശപ്പെടുത്തി. ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ വിക്കറ്റുകളും തുടക്കത്തിൽ നഷ്ടമായതോടെ ഇന്ത്യ പതറി. സഞ്ജു സാംസണെ ഒഴിവാക്കി രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.
ബ്രിസ്റ്റല്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യിലും നിരാശപ്പെടുത്തി ഇന്ത്യന്‍ ഓപ്പണര്‍ നിരാശപ്പെടുത്തി വൈഭവ് സൂര്യവംശി. ബ്രിസ്റ്റണ്‍, കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 10 പന്തില്‍ 15 റണ്‍സുമായി സൂര്യവംശി മടങ്ങി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ മൂന്നിന് 87 എന്ന നിലയിലാണ്. വൈഭവിന് പുറമെ ഇഷാന്‍ കിഷന്‍ (4), അഭിഷേക് ശര്‍മ (16) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ശിവം ദുബെ (14), ശ്രേയസ് അയ്യര്‍ (35) എന്നിവരാണ് ക്രീസില്‍. ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടംഗ്, ആദില്‍ റഷീദ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ഓരോ സിക്‌സും ഫോറും നേടി ആത്മവിശ്വസത്തിലായിരുന്നു സൂര്യവംശി. എന്നാല്‍ മൂന്നാം ഓവറില്‍ മടങ്ങേണ്ടി വന്നു. ആര്‍ച്ചറുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ മിഡ് ഓണില്‍ സാം കറന് ക്യാച്ച്. തുടര്‍ന്നെത്തിയ കിഷന് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. ടംഗിന്റെ പന്തില്‍ കറന്‍ തന്നെ ക്യാച്ചെടുക്കുകയായിരുന്നു. അഭിഷേക് ആവട്ടെ ആദില്‍ റഷീദിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമിലെത്തി.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കുറാന്‍, വില്‍ ജാക്ക്സ്, റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്.
ഇന്ത്യ: അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

