
പല്ലെക്കെലെ: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍(Sri Lanka Women vs India Women 2nd ODI) റെക്കോർഡിട്ട് ഇന്ത്യന്‍ ഓപ്പണർമാർ. ശ്രീലങ്കയുടെ 173 റണ്‍സ് പിന്തുടരവേ വനിതാ ഏകദിന ചരിത്രത്തില്‍ വിക്കറ്റ് നഷ്ടമാകാതെയുള്ള ഏറ്റവും വലിയ ചേസിംഗാണ് സ്മൃതി മന്ഥാനയും(Smriti Mandhana), ഷെഫാലി വർമ്മയും(Shafali Verma) കാഴ്ചവെച്ചത്. ഇരുവരും തകർപ്പന്‍ അർധസെഞ്ചുറി നേടിപ്പോള്‍ ഇന്ത്യ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി.
ലങ്കന്‍ വനിതകള്‍ മുന്നോട്ടുവെച്ച 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം പന്തടിച്ച് കയറുകയായിരുന്നു സ്മൃതി മന്ഥാനയും ഷെഫാലി വർമ്മയും. 25.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ഇന്ത്യയെ ജയത്തിലെത്തിച്ചു. സ്മൃതി 83 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 94* ഉം ഷെഫാലി 71 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പടെ പുറത്താകാതെ 71* റണ്ണുമെടുത്തു. ഇരുവർക്കും മുന്നില്‍ ആറ് ലങ്കന്‍ വനിതകള്‍ പന്തെറിയാനെത്തിയിട്ടും കൂട്ടുകെട്ട് പൊളിഞ്ഞില്ല. ഒരു താരമൊഴികെ എല്ലാവരും ആറോ അതിലധികമോ ഇക്കോണമി വഴങ്ങുകയും ചെയ്തു.
നേരത്തെ 10 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ രേണുക സിംഗിന്‍റെ പ്രകടനമാണ് ശ്രീലങ്കന്‍ വനിതകളെ ചെറിയ സ്കോറിലൊതുക്കിയത്. മേഘ്ന സിംഗും ദീപ്തി ശർമ്മയും രണ്ട് വീതവും വിക്കറ്റ് നേടി. ഇതോടെ 50 ഓവറില്‍ ലങ്കന്‍ വനിതകള്‍ 173ല്‍ പുറത്താകുകയായിരുന്ന. പുറത്താകാതെ 47* റണ്‍സ് നേടിയ അമ കാഞ്ചനയാണ് ടോപ് സ്കോറർ. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു 27ലും നീലാക്ഷി ഡി സില്‍വ 32ലും വിക്കറ്റ് കീപ്പർ അനുഷ്ക സഞ്ജീവനി 25ലും പുറത്തായി. ഓപ്പണർമാരായ ഹസിനി പേരേര പൂജ്യത്തിലും വിഷ്മി ഗുണരത്നെ മൂന്നിലും പുറത്തായി. ഒരു മത്സരം അവശേഷിക്കേ ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ENG vs IND : അലക്സ് ലീസിന്‍റെ റണ്ണൗട്ടില്‍ വിരാട് കോലിയുടെ ആഘോഷ ആറാട്ട്- വീഡിയോ