
ചെന്നൈ: തന്റെ ഒരേയൊരു ഉപാധി അംഗീകരിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചാവാമെന്ന് ഗൗതം ഗംഭീര്‍ ബിസിസിഐയെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതേസമയം, ഗംഭീറിനെ പത്തുവര്‍ഷത്തേക്ക് കൊല്‍ക്കത്തയില്‍ നിലനിര്‍ത്താനാണ് ടീം ഉടമ ഷാരൂഖ് ഖാന്റെ ശ്രമം. ട്വന്റി 20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. പല പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പുതിയ കോച്ച് ആകണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്.
ഐപിഎല്ലിനിടെ ജയ് ഷായുമായി കൂടിക്കാഴ്ച നടത്തിയ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ ബിസിസിഐയ്ക്ക് മുന്നില്‍ ഒരേയൊരു ഉപാധിവച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്രാവിഡിന്റെ പകരക്കാരനെ നിയമിക്കാന്‍ ബിസിസിഐ പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുകയാണെങ്കില്‍ തന്നെ പരിശീലകനായി നിയമിക്കണമെന്നാണ് കൊല്‍ക്കത്തയെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഗംഭീറിന്റെ ആവശ്യം.
ഗംഭീറിന്റെ ഉപാധിയോട് എന്ത് മറുപടി നല്‍കിയെന്നും ഇതുവരെ എത്രപേര്‍ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഇതേസമയം, നായകനായി രണ്ടു തവണയും മെന്ററായി ഒരു തവണയും കൊല്‍ക്കത്തയെ ചാംപ്യന്‍മാരാക്കിയ ഗംഭീറിനെ അടുത്ത പത്ത് വര്‍ഷത്തേക്ക് നൈറ്റ് റൈഡേഴ്‌സില്‍ നിലനിര്‍ത്താനാണ് ടീം ഉടമ ഷാരുഖ് ഖാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി ഷാരൂഖ് ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇഷ്ടമുള്ള തുക പ്രതിഫലമായി ഗംഭീറിന് നിശ്ചയാക്കാമെന്നാണ് ഷാരൂഖിന്റെ നിലപാട്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ഗംഭീര്‍ താല്‍പര്യം അറിയിച്ച പശ്ചാത്തലത്തിലാണ് ഷാരൂഖിന്റെ ബ്ലാങ്ക് ചെക്ക് ഓഫര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!